പാലക്കാട്: ജില്ലയിൽ ജൽ ജീവൻ മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ 80,167 കണക്ഷനുകൾ നൽകിയതായി വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ഒന്നാംഘട്ടത്തിൽ ജില്ലയിലെ 51 പഞ്ചായത്തുകളിലായി 89,895 കുടുംബങ്ങൾക്കും രണ്ടാംഘട്ടത്തിൽ 30 പഞ്ചായത്തുകളിലെ ഒരു ലക്ഷത്തി അറുപതിനായിരം വീടുകൾക്കുമാണ് കണക്ഷൻ നൽകുന്നത്. നിലവിൽ രണ്ട് ഘട്ടങ്ങളുടെ പ്രവർത്തനങ്ങളും പുരോഗമിച്ചു വരുകയാണ്.
ഗ്രാമീണ മേഖലിലെ എല്ലാ കുടുംബങ്ങൾക്കും തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2020 ഒക്ടോബറിലാണ് പദ്ധതിയുടെ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചത്. അതത് പഞ്ചായത്തുകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം നടക്കുന്നത്. പദ്ധതി ചെലവിന്റെ പത്ത് ശതമാനം ഗുണഭോക്താവാണ് വഹിക്കുക. ബാക്കിയുള്ള 90 ശതമാനത്തിൽ 45 ശതമാനം കേന്ദ്ര സർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം അതത് തദ്ദേശഭരണ സ്ഥാപനങ്ങളും വഹിക്കും.
മൂന്നാംഘട്ട പ്രവർത്തത്തിന്റെ ഭാഗമായി ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ എ.എസ് ലഭിച്ചു. 2024ഓടെ പദ്ധതി പ്രവർത്തനം പൂർത്തിയാകുമ്പോൾ ജില്ലയിലെ 88 പഞ്ചായത്തുകളിലായി നാലു ലക്ഷത്തി ഇരുപതിനായിരം ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കും. ഒന്നാംഘട്ടത്തിന് 195 കോടി രൂപയും രണ്ടാംഘട്ടത്തിന് 731 കോടി രൂപയുമാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ വാട്ടർ അതോറിറ്റി, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |