കേരളത്തിലെ അഞ്ച് ലക്ഷത്തിൽപ്പരം വരുന്ന സർക്കാർ ജീവനക്കാരുടെയും അഞ്ചരലക്ഷത്തോളം വരുന്ന പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ്പ്" നടപ്പിലാക്കാൻ ഈ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പ്രകടനപത്രികയിൽ നടപ്പാക്കുമെന്ന വാഗ്ദാനം നൽകി അഞ്ച് വർഷം ഭരിച്ചിട്ടും നടപ്പാക്കിയില്ലെന്നത് ഏറെ ഖേദകരവും നിരാശാജനകവുമാണ്. ആ ഗവൺമെന്റ് തന്നെ വീണ്ടും അധികാരത്തിൽ വന്നിട്ടും നടപ്പാക്കുന്നതിൽ യാതൊരു ആത്മാർത്ഥതയും ഉണ്ടായിക്കാണുന്നില്ലെന്നത് ഖേദകരമാണ്. ഈ പദ്ധതി നടപ്പിലാക്കിയാൽ ലാഭമല്ലാതെ സർക്കാരിന് ഖജനാവിൽ നിന്നും ഒരു പൈസയുടേയും നഷ്ടം സംഭവിക്കില്ല. ജീവനക്കാർക്ക് പരിധിയില്ലാത്ത റീ ഇംബേഴ്സ്‌മെന്റ് വഴി ഖജനാവിന് നഷ്ടം വരുന്നുണ്ട്. പെൻഷൻകാർക്ക് വർഷം 6000 രൂപ മെഡിക്കൽ അലവൻസും നൽകിവരുന്നുണ്ട്. പദ്ധതി നടപ്പാക്കിയാൽ ഈ 6000 രൂപ വാർഷിക പ്രീമിയം വേണ്ട. ഗവൺമെന്റ് നടപ്പാക്കാത്തത് മന്ത്രിമാരെയും എം.എൽ.എമാരെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കുന്നതല്ലാത്തതു കൊണ്ടാണ്. അതുകൊണ്ടാണല്ലോ പ്രതിപക്ഷത്തെ ഒരു എം.എൽ.എ പോലും ഈ വിഷയത്തിൽ പ്രതികരിക്കാത്തത്?
മണ്ണടി പുഷ്‌പാകരൻ
കടമ്പനാട്ട് ഗ്രാമപഞ്ചായത്ത് മുൻ അംഗം
ഇനിയെങ്കിലും
പഠിക്കണം
കേരളം പ്രകൃതിദുരന്ത ബാധിത പ്രദേശമായി മാറുന്ന ഞെട്ടിക്കുന്ന കാഴ്ചകൾക്ക് 2018 മുതൽ നാം സാക്ഷികളാവുകയാണ്. അശാസ്ത്രീയ നിർമ്മാണങ്ങളും പ്രകൃതി ചൂഷണവും പ്രകൃതിയോടുള്ള കരുതലിലായ്മയും ഉപേക്ഷിക്കാനുള്ള മനോഭാവം ഓരോ പൗരനിലും ഉണ്ടാകണം.
അനധികൃത കടന്നുകയറ്റങ്ങളും നിർമ്മാണങ്ങളും വർദ്ധിക്കാൻ കാരണം ഓരോ കാലത്തും ഭരിക്കുന്ന പാർട്ടികളുടെ പിന്തുണയാണെന്ന് ജനത്തിന് അറിയാം. ഇക്കൂട്ടർ വരുംതലമുറയോട് ചെയ്യുന്ന ചതിയാണിത് . നിയമവിരുദ്ധവും പ്രകൃതിയ്ക്ക് ദോഷം വരുത്തുന്നതുമായ ഇടപെടലുകൾ നടത്തുന്നവർക്കെതിരെ ഭരണാധികാരികളും ജാഗരൂകരാകേണ്ടതുണ്ട്.
പി. ഗോപകുമാർ
ഈരാറ്റുപേട്ട
'കേരള" വേണ്ട , 'കേരളം" മതി
ബ്രിട്ടീഷുകാർ പോയിട്ട് മുക്കാൽ നൂറ്റാണ്ടായിട്ടും ഇംഗ്ളീഷിന്റെ സ്വാധീനം സ്ഥലനാമങ്ങളിൽപോലും കുറഞ്ഞിട്ടില്ലെന്നത് ഒരു വസ്‌തുതയാണ്. ഇപ്പോഴും അർത്ഥവത്തായ 'കേരളം" എന്നെഴുതുന്നതിനു പകരം ഇംഗ്ളീഷുകാർ ഉപയോഗിച്ചിരുന്ന 'കേരള" എന്നാണ് സർക്കാർ രേഖകളിലും മാദ്ധ്യമങ്ങളിലും കണ്ടുവരുന്നത്.
പ്രാദേശിക സ്ഥലനാമങ്ങൾ അങ്ങനെ തന്നെ ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും ട്രിവാൻഡ്രത്തു നിന്നും ക്വയിലോൺ, ആലപ്പി, ട്രിച്ചൂർ വഴി കാലിക്കറ്റിനു പോകുന്നതാണ് പലർക്കും സുഖം. 'തൊടുപുഴ" എന്നു പറയുന്നതിനു പകരം 'ടച്ച് റിവർ" എന്നു പറയുന്ന പരിഷ്കാരികളെയും കാണാറുണ്ട്. നാം എന്നാണാവൊ ഇനിയും മലയാളികളാവുക?
വി.എസ്. ബാലകൃഷ്ണപിള്ള
മണക്കാട്, തൊടുപുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |