അസി.കമ്മിഷണറായിരുന്ന ശ്രീമുകുന്ദന്റെ 24 -ാം ചരമവാർഷികം ഇന്ന്
കാൽനൂറ്റാണ്ട് മുമ്പ്, മണ്ണടിയിൽ നടക്കുന്ന വേലുത്തമ്പി ദളവാ അനുസ്മരണ സമ്മേളനത്തിൽ ഒരു പ്രസംഗം ചെയ്യാൻ ഞാൻ പോയി. അന്ന് പബ്ളിക് റിലേഷൻസ് വകുപ്പിന് വേണ്ടി ഒരു ഡോക്യുമെന്ററി എടുക്കാനുള്ള സംഘം അവിടെ വന്നിരുന്നു - മീറ്റിംഗ് കഴിഞ്ഞു; അവർ ഡോക്യുമെന്ററിയുടെ കാര്യം സംസാരിച്ചു. പ്രമുഖ പൊലീസ് നടൻ ജഗന്നാഥവർമ്മയെ വേലുത്തമ്പി ആക്കാനായിരുന്നു പ്ളാൻ. അസിസ്റ്റന്റ് കമ്മിഷണർ ശ്രീമുകുന്ദൻ അല്ലേ കുറച്ചുകൂടി നല്ലതെന്ന് ഞാൻ നിർദ്ദേശിച്ചു. ആകാരസൗഷ്ഠവവും ദളവയുടെ മീശ പോലുള്ള മീശയും ഗംഭീര ശബ്ദവുംകായിക താരത്തിന്റെ ബലിഷ്ഠ ശരീരവും എ.സി ശ്രീമുകുന്ദനെ ഈ കഥാപാത്രത്തിന് മോസ്റ്റ് സ്യൂട്ടബിൾ ആക്കുന്നു എന്ന് ഞാൻ നിർദ്ദേശിച്ചു.
പിറ്റേന്ന് തിരുവനന്തപുരത്ത് വന്ന് ഞാൻ ശ്രീമുകുന്ദനെ വിളിച്ചു, ഓഫീസിലുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു. ഞാൻ അങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോൾ, വേണ്ട, ഞാൻ പി.ടി.സിയിലോട്ട് വരാം എന്ന് മുകുന്ദൻ. എത്താറായി എന്ന് ഞാൻ. കന്റോൺമെന്റ് എ.സി ഓഫീസിൽ എത്തിയ എന്നെ മുകുന്ദൻ താഴെയെത്തി സ്വീകരിച്ചു. വേലുത്തമ്പി ദളവയായി അഭിനയിക്കേണ്ടുന്ന കാര്യം ഞാൻ പറഞ്ഞു. അദ്ദേഹം ദിവാന്മാരുടെ ചരിത്രം വിശദമായി ചോദിച്ചറിഞ്ഞു. 10 ദിവാന്മാർ, നാല് ബ്രിട്ടീഷുകാർ, അഞ്ച് ആന്ധ്രക്കാർ, രണ്ട് തമിഴർ, നാല് മലയാളികൾ ഇവരുടെയൊക്കെ ചരിത്രം ഞാൻ പറഞ്ഞ് മനസിലാക്കി. വേലുത്തമ്പിയുടെ തലക്കുളം തറവാട്, 1799ലെ രാജധാനി മാർച്ച് , 10 വർഷത്തെ ദിവാൻ ഭരണം, 1809ലെ കുണ്ടറ വിളംബരം, മണ്ണടിയിലെ ആത്മഹത്യ, ആലപ്പുഴ, കൊല്ലം തുറമുഖ നിർമ്മാണം തുടങ്ങിയ ചരിത്രം പറഞ്ഞു മനസിലാക്കി. സാധാരണ വ്യായാമം കൂടാതെ, 20 കിലോമീറ്റർ പ്രതിദിന കുതിര സവാരി ചെയ്യുന്ന ശ്രീമുകുന്ദന്റെ വേലുത്തമ്പി ദളവയായുള്ള അഭിനയം വളരെ ഗംഭീരമായി. വടക്കൻ വീരഗാഥകളിലെ നായകന്മാരെ നസീർ, ഉമ്മർ, മമ്മൂട്ടി മുതലായവർ അവതരിപ്പിക്കുന്നതു പോലെ ശ്രീമുകുന്ദൻ അത് വീറുറ്റതാക്കി. 1805ൽ പഴശ്ശി രാജാവ് മലബാറിലും 1806ൽ പാലിയത്തച്ചൻ കൊച്ചിയിലും 1809ൽ വേലുത്തമ്പി ദളവ തിരുവിതാംകൂറിലും നടത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ആഖ്യാനം ഒരു ഡോക്യുമെന്ററി ആയപ്പോൾ ശ്രീമുകുന്ദന്റെ പങ്ക് അതിൽ സമ്പുഷ്ടമായി.
രണ്ടാമത് മുകുന്ദന്റെ കഴിവ് കണ്ടത് പൂവാർ - വിഴിഞ്ഞം കലാപത്തിലാണ്. കമ്മിഷണർ സ്ഥലത്തില്ലായിരുന്നു. മുഖ്യമന്ത്രി കരുണാകരൻ, പി.ടി.സി പ്രിൻസിപ്പൽ ആയ എന്നോട് തീരത്ത് പോയി ചാർജെടുക്കാൻ പറഞ്ഞു. ഡി.ജി.പി സുബ്രഹ്മണ്യം മുഖ്യമന്ത്രിയെ കണ്ടപ്പോൾ കലാപം തടയാൻ ശ്രീമുകുന്ദനെ അയയ്ക്കാൻ പറഞ്ഞു. ഞാൻ പി.ടി.സിയിൽ റിഫ്രഷർ ട്രെയിനിംഗിന് വന്ന 148 എസ്.ഐമാരോടൊപ്പം പൂവാറിലെത്തി. 240 വീടുകളും കുറെയേറെ വാഹനങ്ങളും കത്തി നശിച്ചിരുന്നു. ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ മുകുന്ദൻ മുകളിൽ ലൈറ്റ് കത്തിച്ച് പാഞ്ഞുവരുന്നു. തീരത്ത് ഒരു വള്ളം കത്തുകയാണ്. മുപ്പതോളം മുക്കുവർ അക്രമാസക്തരായി നില്ക്കുന്നു. മുകുന്ദൻ വണ്ടിയിൽ നിന്ന് ഇറങ്ങി അലറിക്കൊണ്ട് അവരുടെ നേരെ ഒരൊറ്റ ഓട്ടമാണ്. ഞാൻ സത്യത്തിൽ പേടിച്ചുപോയി. മുകുന്ദന് അശേഷം മരണഭയമില്ലാതെയാണ് ഓടിയത്. മുക്കുവർ കൈയിലുള്ള പങ്കായം കൊണ്ട് മുകുന്ദനെ അടിച്ചാൽ മരണം വരെ സംഭവിക്കാം. എസ്.ഐ ട്രെയിനി പിറകേ ഓടി. പക്ഷേ അവർ 56 അടി പിറകിലായിരുന്നു. എന്നാൽ, പങ്കായം ഇട്ടിട്ട് മുക്കുവർ ഓടി. ഞാൻ മുകുന്ദനോട് ചോദിച്ചു -
'എന്ത് മണ്ടത്തരമാണ് ചെയ്തതെന്ന് ". മുകുന്ദന്റെ മറുപടി 'അക്രമികൾ വള്ളം കത്തിക്കുന്നത് കണ്ടുകൊണ്ട് നിന്നാൽ, പിന്നെ നമ്മൾ പൊലീസ് യൂണിഫോം ഉൗരിവച്ചിട്ട് വേറെ പണിക്ക് പോകുന്നതാണ് സാറേ നല്ലത് ." എന്നായിരുന്നു . അതാണ് മുകുന്ദൻ. 24 മണിക്കൂർ കൊണ്ട് പൂവാർ ശാന്തമായി. ഒരാഴ്ച ഞങ്ങൾ കടപ്പുറത്തായിരുന്നു. ശ്രീമുകുന്ദന്റെ വരവ് പൂവാർ ശാന്തമാകാൻ വലിയ ഒരു കാരണമായിരുന്നു. മുഖ്യമന്ത്രി കരുണാകരൻ മുകുന്ദനെപ്പോലെ വിശ്വസിച്ച പൊലീസ് ഉദ്യോഗസ്ഥർ കുറവായിരുന്നു. ഒൻപത് വർഷം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിവിധ തസ്തികകളിൽ മുകുന്ദൻ സേവനമനുഷ്ഠിച്ചു. 33 കൊല്ലത്തെ പൊലീസ് ജീവിതത്തിൽ, ശ്രീമുകുന്ദനെപ്പോലുള്ള അസാധാരണ പ്രതിഭകളായ രണ്ടോ മൂന്നോ പേരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്ക് മരണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |