മലപ്പുറം: തുടർച്ചയായുള്ള ന്യൂനമർദ്ദം കനത്ത മഴയ്ക്ക് വഴിവച്ചതോടെ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസമായി ഒക്ടോബർ. ജില്ലയിൽ ഒക്ടോബറിൽ 340 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 617 മില്ലീമീറ്ററും. മഴയിൽ 80 ശതമാനത്തിന്റെ വർദ്ധനവ്. ഇക്കാര്യത്തിൽ സംസ്ഥാനത്ത് ആറാം സ്ഥാനത്താണ് ജില്ല. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുളള തുലാവർഷ സീസണിൽ സംസ്ഥാനത്ത് ശരാശരി 492 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ മിക്ക ജില്ലകളിലും ഇതിനകം തന്നെ അധിക മഴ ലഭിച്ചിട്ടുണ്ട്. ജില്ലയിൽ മൺസൂൺ മഴ കുറയുകയും വേനൽമഴയും തുലാവർഷവും കൂടുകയും ചെയ്ത വേറിട്ട സാഹചര്യമാണ്.
തിങ്കൾ വരെ യെല്ലോ
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്ക് കിഴക്കൻ അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തിൽ നാലുദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇന്നലെ മലപ്പുറത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയ മഴയുണ്ടായിരുന്നില്ല. തിങ്കഴാഴ്ച വരെ ജില്ലയിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ ആറ് മഴമാപിനികളിൽ പെരിന്തൽമണ്ണയിലാണ് ഇന്നലെ കാര്യമായ മഴ രേഖപ്പെടുത്തിയത്. 12.4 മില്ലീമീറ്റർ മഴ ലഭിച്ചു. പൊന്നാനി- 5 മില്ലീമീറ്റർ, അങ്ങാടിപ്പുറം - 4.8, കരിപ്പൂർ - 1.5 , നിലമ്പൂർ - 7, മഞ്ചേരി - 2.4 എന്നിങ്ങനെയാണിത്.
ഒരാഴ്ചക്കിടയിൽ ലഭിച്ച മഴ
ജില്ല കിട്ടിയത് പ്രതീക്ഷിച്ചത്
മലപ്പുറം 121.8 - 62.8
തിരുവനന്തപുരം 109.9 - 67.8
കൊല്ലം 121.7 - 84.7
ആലപ്പുഴ 67.3 - 73.6
ഇടുക്കി 105.2 - 63.9
കോട്ടയം 159.8 71.9
പത്തനംതിട്ട 242.2 - 80.6
എറണാകുളം 118 - 63.8
തൃശൂർ 106.5 - 63.7
പാലക്കാട് 65.5 - 53.8
കോഴിക്കോട് 139.2 - 55
വയനാട് 54.7 - 36
കണ്ണൂർ 109.7 - 43.3
കാസർകോട് 38 - 40.3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |