ന്യൂഡൽഹി: ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം ഇന്ന് നടക്കും. ഹിമാചൽപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട വൻ തോൽവിയെക്കുറിച്ച് സംസ്ഥാന ഘടകത്തിന്റേയും സർക്കാരിന്റേയും റിപ്പോർട്ട് കേന്ദ്ര നേതൃത്വം തേടിയിരുന്നു. ഇതിന്റെ വിശദീകരണം യോഗത്തിൽ ചർച്ച ചെയ്യും.
പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയാണ് മുഖ്യമന്ത്രി ജയറാം താക്കൂറിനോടും സംസ്ഥാന അദ്ധ്യക്ഷൻ സുരേഷ് കാശ്യപിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടത്. മുൻ മുഖ്യമന്ത്രിമാരായ ശാന്തകുമാർ, പ്രേംകുമാർ ധൂമൽ, എന്നിവരോടും പരാജയ കാരണങ്ങൾ ബോദ്ധ്യപ്പെടുത്താനും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സംഘടനാ തന്ത്രങ്ങളും ചർച്ചാവിഷയമാകും.
ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോകസഭാ മണ്ഡലത്തിലും പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. മണ്ഡലങ്ങളിൽ സംസ്ഥാന ഘടകം നിയോഗിച്ച നിരീക്ഷകർ ,സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന മന്ത്രിമാർ എന്നിവരിൽ നിന്ന് സംസ്ഥാന ഘടകവും വിശദീകരണം വാങ്ങിയിട്ടുണ്ട്.
വിലക്കയറ്റവും, പെട്രോൾ, ഡീസൽ വില വർദ്ധന, സർക്കാരും സംഘടനയും തമ്മിലുള്ള ഏകോപനമില്ലായ്മ, കേഡർമാരുടെ ആത്മവിശ്വാസക്കുറവ്, മുൻ മുഖ്യമന്ത്രി വീർഭദ്രസിംഗിന്റെ ഭാര്യക്ക് ലഭിച്ച സഹതാപ വോട്ട് എന്നിവയാണ് പരാജയ കാരണങ്ങളെന്നാണ് സംസ്ഥാന ഘടകത്തിന്റെ ഭാഷ്യം. സംസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിശദീകരണം ഇന്ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്ത ശേഷം പാർട്ടി ദേശീയ കോർ കമ്മിറ്റി യോഗം ചേർന്ന് അനന്തര നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |