മുംബയ്: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് മോഹിത് കാംബോജി.
ഷാരൂഖിൽ നിന്ന് കേസിന്റെ പേരിൽ പണം തട്ടാൻ മഹാരാഷ്ട്ര മന്ത്രിമാരിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖിന്റെ വിശ്വസ്തൻ എന്നവകാശപ്പെടുന്ന എൻ.സി.പി നേതാവ് സുനിൽ പാട്ടീലാണ് കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ സാം ഡിസൂസയ്ക്ക് ഒക്ടോബർ ഒന്നിനു പാട്ടീൽ വാട്‌സാപ് സന്ദേശങ്ങൾ അയച്ചിരുന്നു. ലഹരി പാർട്ടിയിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കും എന്ന് ഉറപ്പുള്ള 27 പേരുടെ വിശദ വിവരങ്ങൾ തന്റെ കൈവശമുണ്ട്.
എൻ.സി.ബിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാൻ സഹായിക്കണമെന്ന് ഡിസൂസ, പാട്ടീലിനോട് ആവശ്യപ്പെട്ടു. തുടർന്ന് എൻ.സി.ബിയിലെ ഉദ്യോഗസ്ഥനായ വി.വി.സിംഗിനെ ബന്ധപ്പെട്ട ഡിസൂസ പാർട്ടിയെക്കുറിച്ച് വിവരം നൽകി. എൻ.സി.ബിയുടെ നീക്കങ്ങൾ ഏകോപിപ്പിക്കാൻ കിരൺ ഗോസാവി എന്നയാളെ ചുമതലപ്പെടുത്താൻ ഡിസൂസയോടു പാട്ടീൽ ആവശ്യപ്പെട്ടു’– കാംബോജ് പറഞ്ഞു.
ഗോസാവിക്കു പാട്ടീലുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന വാട്‌സാപ് ചാറ്റുകളും കാംബോജ് പുറത്തുവിട്ടു. മുംബയിലെ ലളിത് ഹോട്ടലിൽ പാട്ടീലിന് മാസങ്ങളോളം സ്വീറ്റ് റൂം ഉണ്ടായിരുന്നു. ഈ മുറിയിലാണ് എൻ.സി.പി നേതാക്കൾ പാട്ടീലിനൊപ്പം പാർട്ടികൾ നടത്തിയിരുന്നത്. ദേശ് മുഖിന്റെ മകൻ ഹൃതികേശ് ദേശ് മുഖ്, പാട്ടീലിനൊപ്പം ഹോട്ടലിൽ കഴിഞ്ഞിരുന്നു - കാംബോജ് പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം എന്നു കരുതപ്പെടുന്ന ചിങ്കു പഠാൻ സംസ്ഥാന സർക്കാരിന്റെ ഗസ്റ്റ് ഹൗസിൽ അനിൽ ദേശ്മുഖുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും കാംബോജ് പുറത്തുവിട്ടു. കൂടിക്കാഴ്ചയിൽ മറ്റൊരു എൻ.സി.പി മന്ത്രിയുടെ മരുമകനും പങ്കെടുത്തിരുന്നെന്നും കാംബോജ് ആരോപിച്ചു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും കാബോജ് പറഞ്ഞു.
കേസ് വഴിതിരിച്ചു വിടാനുള്ള പാഴ്ശ്രമങ്ങളാണ് ബി.ജെ.പി ഇപ്പോൾ നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ ഉടൻ വെളിപ്പെടുത്തും. സമീർ വാങ്ക്ഡെയുടെ സ്വകാര്യ സേനയിലെ അംഗമാണ് കാംബോജ്. പുതിയ അന്വേഷണ സംഘം സത്യാവസ്ഥ പുറത്തുകൊണ്ടുവരും.
നവാബ് മാലിക്
മഹാരാഷ്ട്ര മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |