പാലക്കാട്: നെൽകൃഷിയുള്ള ജില്ലയെന്ന നിലയിൽ കാർഷിക യന്ത്രങ്ങളുടെ ലഭ്യതയ്ക്കായി ശാശ്വതപരിഹാരം കാണണമെന്ന് കെ.ഡി.പ്രസേനൻ എം.എൽ.എ പറഞ്ഞു. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ മോണിറ്ററിംഗ്, അവലോകനം എന്നിവയ്ക്കായി സംഘടിപ്പിച്ച ജില്ലാ കാർഷിക വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. കൊയ്ത്തു യന്ത്രങ്ങൾ സുലഭമാക്കാൻ പഞ്ചായത്ത് തലത്തിൽ ഓരോന്നും ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ രണ്ടെണ്ണം വീതവും താലൂക്ക് തലത്തിൽ ഓരോ എണ്ണവും കൊയ്ത്ത് യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള പദ്ധതി തയ്യാറാക്കണം. ഇത്തരത്തിൽ വാങ്ങുന്ന യന്ത്രങ്ങളുടെ പരിപാലനം കർഷക സമിതികളെ ഏൽപ്പിക്കണം. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനമോൾ അദ്ധ്യക്ഷയായി.
കൃഷി വകുപ്പ് മുഖേന സംസ്ഥാന സർക്കാരിന്റെ 36 ഓളം പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്. പദ്ധതികൾ നടപ്പാക്കൽ, ഫണ്ട് ചെലവഴിക്കൽ എന്നിവയിൽ ജില്ലയ്ക്ക് ഒന്നാം സ്ഥാനമാണ് ഉള്ളതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ആർ.ഷീല അറിയിച്ചു. ഡിസംബർ അവസാനത്തോടെ ഫണ്ട് വിനിയോഗം നൂറ് ശതമാനത്തിൽ എത്തിക്കുമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു.
കൃഷിവകുപ്പ് 2021 - 22 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ നടപ്പാക്കുന്ന കാർഷിക പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ലാ കളക്ടർ വൈസ് ചെയർമാനായും രൂപീകരിച്ച ജില്ലാ കാർഷിക വികസന സമിതിയിൽ ജില്ലയിലെ എം.പി.മാർ, എം.എൽ.എമാർ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക പ്രതിനിധികൾ എന്നിവരാണ് അംഗങ്ങൾ.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പി.പി.സുമോദ് എം.എൽ.എ, എ.ഡി.എം കെ.മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |