കൊട്ടാരക്കര: ഓട്ടോ ഡ്രൈവറായ രാജേന്ദ്രന്‍ ഭാര്യയെയും മക്കളെയും വെട്ടിക്കാെന്നശേഷം ആത്മഹത്യ ചെയ്തു എന്ന വാർത്ത കൊട്ടാരക്കര നീലേശ്വരത്തുകാർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എന്തിന്റെ പേരിലായാലും രാജേന്ദ്രന് ഇങ്ങനെ ചെയ്യാനാവുമാേ എന്നാണ് നാട്ടുകാർ പരസ്പരം ചോദിക്കുന്നത്. കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ഇവർക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ഇന്ന് രാവിലെയാണ് ഭാര്യ അനിത (40) മക്കളായ ആദിത്യരാജ് (24) അമൃതരാജ് (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം 55കാരനായ രാജേന്ദ്രൻ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചെന്ന വാർത്ത പുറത്തുവന്നത്. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തി കഴുകി വൃത്തിയാക്കിയ നിലയിൽ കണ്ടെത്തി. വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ ഇയാൾ കടയില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് മൃതദേഹങ്ങൾ കണ്ടെത്തിയതും വിവരം മറ്റുള്ളവരെ അറിയിച്ചതും.
രാജേന്ദ്രന്റെ വീടിന് സമീപം മറ്റുവീടുകളുണ്ടെങ്കിലും രാത്രിയില്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. ഒരു ഞരക്കംപോലും പുറത്തുകേൾപ്പിക്കാതെ മൂന്നുപേരെ എങ്ങനെ കൊല്ലാനാവും എന്നും അവർ ചോദിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊല്ലം റൂറല്‍ എസ് പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |