തിരുവനന്തപുരം: ഡീസൽ വില കുത്തനേ ഉയരുകയും, ചാർജ് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ
ബസുടമകൾ സമരത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ, സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകാൻ ഇടതുമുന്നണി യോഗത്തിൽ ധാരണ. ഓർഡിനറി ബസുകളിൽ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായും, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപ വരെയും വർദ്ധിക്കും. യോഗത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവാണ് വിഷയം അവതരിപ്പിച്ചത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുക്തമായ തീരുമാനമെടുക്കാൻ മന്ത്രിയെ ചുമതലപ്പെടുത്തി.
കമ്മിഷൻ സിറ്റിംഗ് നടത്തി വർദ്ധന നിശ്ചയിക്കുന്നതുവരെ കാത്തിരിക്കാനാകില്ലെന്നാണ് സ്വകാര്യ ബസുടമകൾ തിങ്കളാഴ്ച രാത്രി നടന്ന ചർച്ചയിൽ മന്ത്രി ആന്റണി രാജുവിനെ അറിയിച്ചത്. ഇതേ കമ്മിഷൻ 2020 ജൂൺ 25ന് നൽകിയ റിപ്പോർട്ടിൽ, മിനിമം നിരക്ക് 10 രൂപയാക്കണമെന്ന് ശുപാർശയുണ്ട്. രണ്ട് ഫെയർ സ്റ്റേജിന് മിനിമം ചാർജെന്ന രീതി പുന:സ്ഥാപിച്ചാകും വർദ്ധന. സൂപ്പർ ക്ളാസ് ബസുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായതിനാൽ, വർദ്ധന മാനേജ്മെന്റിന്റെയും നിലപാടിനനുസരിച്ചാവും. വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് നിരക്കിലും വർദ്ധനവുണ്ടാകും. നിലവിലെ നിരക്കിന്റെ ഇരട്ടിയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. 50% വർദ്ധനവാണ് ഗതാഗത വകുപ്പ് പരിഗണിക്കുന്നത്.
നിലവിൽ 25 % കൂടുതൽ
കൊവിഡ് സാഹചര്യത്തിൽ, 25 % നിരക്ക് കൂട്ടിയിരുന്നു. എല്ലാ സീറ്റിലും യാത്രക്കാരെ ഇരിക്കാൻ മാത്രം അനുവദിക്കുന്നതിന്
ഏർപ്പെടുത്തിയതാണിത്.
2018 മാർച്ച് ഒന്നിന് മിനിമം ചാർജ് 8 രൂപയും, കിലോമീറ്റർ നിരക്ക് 70 പൈസയുമാക്കിയിരുന്നു. 2020 ജൂലായ് മൂന്നു മുതൽ മിനിമം സഞ്ചാരദൂരം 2.5 കിലോമീറ്ററായി കുറച്ചു. അഞ്ച് കിലോമീറ്റർ വരെയുള്ള യാത്രക്ക് 10 രൂപയും,കിലോമീറ്റർ നിരക്ക് 90 പൈസയുമാക്കി. കൊവിഡിനു ശേഷം നിരക്ക് കുറയ്ക്കുമെന്ന സർക്കാർ വാഗ്ദാനം ഡീസൽ വിലക്കയറ്റം തകിടം മറിച്ചു.
''പുതിയ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. നേരത്തേ നൽകിയ റിപ്പോർട്ടിൽ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ''
- ജസ്റ്റിസ് രാമചന്ദ്രൻ
''സ്വകാര്യ ബസ് മേഖല ആകെ നാശത്തിന്റെ വക്കിലാണ്..''
-ലോറൻസ് ബാബു, ചെയർമാൻ,
സ്വകാര്യ ബസുടമാ സമരസമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |