തൃശൂർ : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡും മറ്റ് പ്രവൃത്തികളും നടത്തിയ വകയിൽ ഗവ. കരാറുകാർക്ക് ലഭിക്കാനുള്ളത് 196 കോടി. ചെറുതും വലുതുമായ 250 ഓളം പ്രവൃത്തികളുടെ നിർമ്മാണ പ്രവർത്തനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാൻ നെട്ടോട്ടമോടുകയാണ് കരാറുകാർ.
കഴിഞ്ഞ പഞ്ചായത്ത് - നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പകുതിയിലേറെ നിർമ്മാണങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് ഓൺലൈനിലൂടെ നിർവഹിച്ചത്. എക്‌സിക്യുട്ടീവ് എൻജിനീയറുടെ ശുപാർശ കത്ത് അടക്കം ചീഫ് സെക്രട്ടറിക്ക് അയച്ചാലേ ഫണ്ട് പാസാക്കി നൽകുമായിരുന്നുള്ളൂ. എന്നാൽ സംസ്ഥാനത്തെ എല്ലാ കരാറുകാരുടെയും ബില്ലുകൾ തിരുവനന്തപുരത്തെത്തിയതോടെ പാസായി വരാൻ താമസമെടുത്തു. ഇതിനെതിരെ കരാറുകാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സർക്കാരിനോട് വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ എക്‌സിക്യുട്ടീവ് എൻജിനിയർക്ക് തന്നെ തുക പാസാക്കി നൽകാൻ അനുവാദം നൽകി. എന്നാൽ ഫണ്ട് ലഭ്യമല്ലാത്തതിനാൽ തുക നൽകാനാകില്ലെന്ന് ചീഫ് എൻജിനീയർമാർ അറിയിച്ചതായി ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് മാത്രം 14 പ്രവൃത്തികളുടെ തുക ലഭിക്കാനുണ്ട്. മറ്റ് വിഭാഗങ്ങളിലെ നിർമ്മാണം പ്രവർത്തനം നടത്തിയതിൽ 110 കോടിയോളമാണ് കുടിശിക.
ധർണ്ണയുമായി അസോസിയേഷൻ
നിർമ്മാണ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിറുത്തുക, തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തനം വൻകിട കമ്പനികൾക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് പാവു ജോസഫ്, സെക്രട്ടറി കെ. മനോജ് കുമാർ, ഡേവിസ് നല്ലപ്പിള്ളി, കെ.ഡി. ബിജു, രാജേഷ് എന്നിവർ നേതൃത്വം നൽകി.
നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ബിൽ പാസാക്കാത്തതിനെതിരെ വീണ്ടും കോടതിയെ സമീപിക്കേണ്ട സാഹചര്യമാണ്.
-
കെ. മനോജ് കുമാർ, സെക്രട്ടറി, ഗവ. കോൺട്രാക്ടേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |