സെമിയിൽ ഇംഗ്ളണ്ടിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലാൻഡ് ട്വന്റി-20 ലോകകപ്പ് ഫൈനലിൽ
കിവീസ് ട്വന്റി-20 ലോകകപ്പ് ഫൈനലിൽ എത്തുന്നത് ഇതാദ്യം
ഫൈനലിലെ എതിരാളികൾ പാകിസ്ഥാൻ-ആസ്ട്രേലിയ സെമിയിലെ വിജയികൾ
അബുദാബി : ഇംഗ്ളണ്ടിനെതിരായ സെമിഫൈനലിൽ അഞ്ചുവിക്കറ്റിന് വിജയിച്ച് ട്വന്റി-20 ലോകകപ്പിന്റെ കലാശക്കളിക്ക് ബർത്ത് നേടി ന്യൂസിലാൻഡ് . ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത 20ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയപ്പോൾ ഒരോവറും അഞ്ചുവിക്കറ്റുകളും ബാക്കി നിൽക്കേ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തുകയായിരുന്നു.
ചേസിംഗിൽ 13 റൺസെടുക്കുന്നതിനിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായിട്ടും അവസാനം വരെ പൊരുതിനിന്ന ഓപ്പണർ ഡാരിൽ മിച്ചലിന്റെ ബാറ്റിംഗാണ് ന്യൂസിലാൻഡിന് വിജയം നൽകിയത്. 47 പന്തുകൾ നേരിട്ട മിച്ചൽ നാലുവീതം ഫോറും സിക്സുമടക്കം 72 റൺസുമായാണ് പുറത്താകാതെനിന്നത്. 38 പന്തുകളിൽ 46 റൺസ് നേടിയ ഡെവോൺ കോൺവോയ്,11പന്തുകളിൽ ഒരുഫോറും മൂന്ന് സിക്സുമടക്കം 27റൺസ് നേടിയ ജിമ്മി നീഷം എന്നിവരുടെ പിന്തുണയും ലക്ഷ്യത്തിലെത്താൻ കിവീസിന് വഴിയൊരുക്കി.
പാകിസ്ഥാനും ആസ്ട്രേലിയയും തമ്മിൽ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഞായറാഴ്ചത്തെ ഫൈനലിൽ കിവീസ് നേരിടേണ്ടത്.ഇതാദ്യമായാണ് ന്യൂസിലാൻഡ് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |