തിരുവനന്തപുരം: മുല്ലപ്പെരിയാർ മരം മുറി മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരും ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാക്കുകൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും മുല്ലപ്പെരിയാർ കേസ് സർക്കാർ ദുർബലപ്പെടുത്തിയെന്നും സതീശൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാം തീയതി തമിഴ്നാട് മന്ത്രിമാർ ബേബി ഡാം സന്ദർശിക്കുന്നു. മണിക്കൂറുകൾക്കകം സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഈ ഉത്തരവ് ഇറക്കുന്നു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ല, വനം മന്ത്രി അറിഞ്ഞില്ല, ജലവിഭവവകുപ്പ് മന്ത്രി അറിഞ്ഞില്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ വേറെ ആൾക്കാരെ ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മരം മുറിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടത്തിയ ഒരു ഗൂഢാലോചനയാണെന്നും ആ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും വി ഡി സതീശൻ ആരോപിച്ചു.
അതേസമയം സെക്രട്ടറി തല യോഗത്തിൽ വനം ജലവിഭവ വകുപ്പ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്ന് രേഖകളിൽ നിന്നും വ്യക്തമായി. യോഗത്തിന്റെ മിനിട്‌സാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തമിഴ്‌നാടിന് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് നൽകിയ മിനിട്‌സിൽ മരംമുറിക്ക് അനുമതി നൽകുന്നത് പരിഗണനയിലാണെന്നും ഉൾപ്പെടുത്തിയിട്ടുണ്ട്. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കുന്നത് പരിഗണനയിലാണെന്ന് മിനിട്സിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വനം സെക്രട്ടറി തമിഴ്‌നാടുമായുള്ള ചർച്ചയിൽ ഇക്കാര്യം ഉറപ്പ് നൽകിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നൽകുന്നതും പരിഗണനയിലാണെന്ന് അറിയിച്ചിട്ടുണ്ട്. നവംബർ 2ന് ടി കെ ജോസ് തമിഴ്‌നാടിന്റെ അംഗീകാരത്തിനായി മിനിട്‌സ് അയച്ചിരുന്നു. തുടർന്നാണ് മരം മുറിക്ക് അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |