തൃശൂർ : 'നഞ്ചെന്തിന് നാനാഴി ' ഇത് പഴമൊഴി... എന്നാൽ ആ പഴഞ്ചൊല്ല് ശരിക്കും ജീവിതത്തിൽ അന്വർത്ഥമാക്കുകയാണ് കരിപുഴ രാധ (77) എന്ന പിന്നണി ഗായിക. ആകെ പാടിയത് രണ്ട് സിനിമകളിലാണ്. ഒരു ഗാനം ആരും കേൾക്കാതെ വിസ്മൃതിയിലായി. പക്ഷേ മറ്റൊന്ന് ഇന്നും മലയാള സിനിമാ ചരിത്രത്തിൽ തിളങ്ങുന്ന ഒരേടായി നിൽക്കുന്ന ' രമണൻ ' എന്ന സിനിമയിലേതും.
സിനിമയുടെ സംവിധായകൻ വിട പറഞ്ഞിട്ട് അമ്പത് വർഷം തികയുമ്പോൾ ആ ചിത്രത്തിൽ 'നീലക്കുയിലേ നീലക്കുയിലേ നീയെന്തെന്നോട് മിണ്ടാത്തെ ' എന്ന പാട്ടുപാടിയ കരിപുഴ രാധ ഇന്ന് പൂങ്കുന്നത്തെ വീട്ടിൽ കുട്ടികൾക്ക് സംഗീതം പകരുകയാണ്. ഒപ്പം നോവലെഴുത്തുമുണ്ട്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയെ കുറിച്ചുള്ള പുസ്തകരചനയുടെ അവസാന ഘട്ടത്തിന്റെ ത്രില്ലിലാണ് രാധ ഇപ്പോൾ.
രമണൻ സിനിമയിൽ പാടുമ്പോൾ രാധയ്ക്ക് പ്രായം 14. ഒമ്പതാം ക്ലാസിൽ പഠിപ്പ് കഴിഞ്ഞ് അവധിക്കാലം ചെലവഴിക്കുമ്പോഴാണ് ഗുരുവായ സംഗീത സംവിധായകൻ കെ. രാഘവൻ മാഷ് രമണനിൽ പാടിക്കാൻ മദ്രാസിലേക്ക് കൊണ്ടുപോയത്. രണ്ടാഴ്ച്ചക്കാലം മാഷ് തന്നെ ചിട്ടപ്പെടുത്തിയ ആ ഗാനം മന:പാഠമാക്കി പഠിച്ചുപാടിയത് രാധ ഇന്നും ഓർക്കുന്നു. അതേ ചിത്രത്തിൽ മലരണിക്കാടുകൾ തിങ്ങിവിങ്ങി, അഴലലകൾ എന്നീ പാട്ടുകളുടെ കോറസും രാധ പാടി.
ചിത്രം പുറത്തിറങ്ങിയത് പക്ഷേ പത്ത് വർഷങ്ങൾക്ക് ശേഷം. ആ സമയത്ത് അവർ കുടുംബ ജീവിതത്തിലേക്ക് കടന്നു. പിന്നീട് ഡി.എം. പൊറ്റേക്കാട്ട് തന്നെ സംവിധാനം ചെയ്ത കളിത്തോഴി എന്ന സിനിമയിൽ 'കനങ്ക ചിലങ്ക കിലുങ്ങി കിലുങ്ങി' എന്ന പാട്ടിൽ കോറസ് പാടി തന്റെ ഗായിക വേഷത്തിന് തിരശീലയിട്ടു. മോഹങ്ങളെല്ലാം എന്നെന്നേക്കുമായി ഉപേക്ഷിച്ച് കുടുംബിനിയായി.
അച്ഛനിൽ നിന്നാണ് ആദ്യ പാഠം പഠിച്ചത്. നാരായണൻ ഭാഗവതരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. കോഴിക്കോട് ആകാശവാണിയിൽ 12 വർഷം എ ഗ്രേഡ് ആർട്ടിസ്റ്റായി. അബ്ദുൾഖാദർ, ശാന്ത പി. നായർ, കമുകറ പുരുഷോത്തമൻ എന്നിവർക്കൊപ്പം ആകാശവാണിയിൽ പ്രവർത്തിച്ചു. പിന്നീട് 2001ൽ സംഗീത ഗുരുവായി സംഗീതലോകത്ത് തിരിച്ചെത്തി.
സംഗീതത്തോട് ഏറെ പ്രിയമുള്ള മകൻ സുനിത്തിന്റെ നിർദ്ദേശ പ്രകാരം പൂങ്കുന്നത്തെ വീട്ടിൽ കുട്ടികൾക്ക് സംഗീത പഠന ക്ലാസ് ആരംഭിച്ചു. ഇതിനിടയിൽ 2010 ൽ നോവലെഴുത്തിലേക്കും തിരിഞ്ഞു. ഭൂമിയിലെ മാലാഖമാർ, സായൂജ്യം, അഗ്‌നിപുഷ്പങ്ങൾ, എന്റെ അച്ഛൻ എന്റേതു മാത്രം എന്നിങ്ങനെ പത്ത് വർഷത്തിനുള്ളിൽ പന്ത്രണ്ടോളം നോവലുകൾ. ഭർത്താവ് ടി.എസ്. സംഗമേശ്വരൻ. മക്കൾ: സുധീപ്, സുഭാഷ്, സുനിത്ത്. മരുമക്കൾ: സുധ, ഉഷ, മാനസി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |