പത്തനംതിട്ട : മണിക്കൂറുകൾ നീണ്ട കനത്തമഴയിലും ഉരുൾപൊട്ടൽ ഭീതിയിലും മലയോരം വിറങ്ങലിച്ചു. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്നവർ പുലർച്ചെ കണ്ണ് തുറന്നത് മലവെള്ളം ഇരച്ചെത്തുന്ന ഭീതിജനകമായ കാഴ്ച കണ്ടാണ്. ജില്ലയിൽ കോന്നി, റാന്നി വനമേഖലയിൽ മൂന്നിടത്ത് കഴിഞ്ഞദിവസം രാത്രി മുഴുവൻ നീണ്ട അതിശക്ത മഴയെ തുടർന്ന് മലവെള്ളം ഇരച്ചുകയറി വീടുകൾക്ക് നാശം സംഭവിച്ചു. കോന്നിയിൽ അച്ചൻകോവിലാർ നിറഞ്ഞ് കൊക്കാത്തോട് മേഖലയിൽ വെള്ളം കയറി. നാല് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കൊക്കാത്തോട് പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. ഗതാഗതവും വൈദ്യുതിയും മുടങ്ങി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരേക്കർ സ്വദേശികളായ സാബു, ബിനു, ഷീബ, സുധാകരൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവർ ബന്ധുവീടുകളിലേക്ക് താമസം മാറി. ആടുകളും കോഴികളും ഒഴുകിപ്പോയി. സാബുവിന്റെ ബൈക്ക് ഒഴുക്കെടുത്തു. സമീപത്തെ മരങ്ങൾക്കിടയിൽ തങ്ങിനിന്നു.
കഴിഞ്ഞദിവസം രാത്രി പതിനൊന്ന് മണിയോടെ തുടങ്ങിയ മഴ പുലർച്ചെ അഞ്ച് മണിയോടെയാണ് ശമിച്ചതെന്ന് പ്രദേശവാസിയായ ചന്ദ്രൻ പറഞ്ഞു. വനത്തിൽ ഉരുൾപൊട്ടിയതായി സൂചനകളില്ലെന്ന് കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.
അച്ചൻകോവിലാറും കല്ലാറും നിറഞ്ഞൊഴുകി വെള്ളം കൈത്തോടുകളിലേക്ക് ഇരച്ചുക്കയറി കോന്നി മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കോന്നി എലിയറയ്ക്കൽ നിന്ന് കല്ലേലി, വയക്കര വഴി കൊക്കാത്തോട്ടിലേക്കുള്ള ഗതാഗതം നിലച്ചു. കോന്നി ചൈനാമുക്ക്, എെരവൺ, പൂങ്കാവ്, അട്ടച്ചാക്കൽ പ്രദേശങ്ങളിൽ വെള്ളം കയറി. പുനലൂർ - മൂവാറ്റുപുഴ റോഡ് പണി നടക്കുന്നതിനൽ വാഹനങ്ങൾ വഴിതിരിഞ്ഞുപോകുന്ന ഇടറോഡുകൾ മുങ്ങി.
കോട്ടമൺപാറയിൽ മൂന്നാം തവണയും ഉരുൾപൊട്ടൽ,
വീടുകൾക്ക് നാശം, വളർത്ത് മൃഗങ്ങൾ ഒഴുകിപ്പോയി
കോട്ടമൺപാറയിൽ
ചിറ്റാർ : സീതത്തോട് ആങ്ങമൂഴി കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ. ആളപായമില്ല. അടിയാൻ കാലായിക്ക് സമീപമുള്ള മലയിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്നാമത്തെ തവണയാണ് ഈ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാവുന്നത്. അടിയാൻകാല തോടിന് സമീപം താമസിക്കുന്ന ലക്ഷ്മി ഭവനത്തിൽ സഞ്ജയന്റെ വീട്ടിലേക്കുള്ള ചപ്പാത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചുപോയി. ഇതിനു മുമ്പ് ഉണ്ടായ ഉരുൾപൊട്ടലിൽ സഞ്ജയന്റെ വീടിനു സമീപമുള്ള വണ്ടി ഷെഡ്ഡും റബർഷീറ്റ് പുരയും തകർന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഉരുൾപൊട്ടലിൽ ഭയന്നു വിറച്ച് ഇരിക്കുകയാണ് പ്രദേശവാസികൾ
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കഴിഞ്ഞ പ്രാവശ്യത്തെ ഉരുൾപൊട്ടൽ പോലെ തോടുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ആങ്ങമൂഴി പാലം കവിഞ്ഞൊഴുകുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ചിറ്റാറിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങളുണ്ടായി. ചിറ്റാർ മണക്കയം പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു.
വീടിന്റെ സംരക്ഷണഭിത്തി തകർന്നു
ചിറ്റാർ മൺപിലാവ് മുക്കടിയിൽ മാത്യു ചാക്കോയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. ബുധനാഴ്ച രാത്രിലുണ്ടായ കനത്തമഴയിലാണ് മണ്ണിടിഞ്ഞത്.
മേഘവിസ്ഫോടനം,
24 മണിക്കൂർ അതിതീവ്രമഴ
ജില്ലയിൽ പമ്പ - കല്ലാർ, അച്ചൻകോവിൽ - കല്ലാർ, അച്ചൻകോവിൽ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ പുലർച്ചെ മേഘവിസ്ഫോടനത്തിന് സമാനമായ രീതിയിൽ അതിതീവ്ര മഴ പെയ്തുവെന്ന് ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു. ചിലയിടങ്ങളിൽ 250 മി.മീ മഴ രേഖപ്പെടുത്തി. ഈ വർഷം 24 മണിക്കൂറിൽ ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണിത്. പമ്പ, കല്ലാർ, അച്ചൻകോവിൽ തീരങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാദ്ധ്യത പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |