തിരുവനന്തപുരം : മതം മാറിയുള്ള വിവാഹ രജിസ്ട്രേഷൻ ബന്ധപ്പെട്ട മതമേലദ്ധ്യക്ഷന്റെ സാക്ഷ്യപത്രമില്ലാത്തതിനാൽ നിരസിക്കുന്ന തദ്ദേശസ്ഥാപന രജിസ്ട്രാർമാർക്കെതിരെ
സർക്കാർ നടപടിയെടുക്കും.
അപേക്ഷക്കൊപ്പം ബന്ധപ്പെട്ട ഏതെങ്കിലും മതാധികാര കേന്ദ്രത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റോ ,ഗസറ്റഡ് ഓഫീസർ,എം.പി,എം.എൽ.എ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരിൽ ആരെങ്കിലുമോ നൽകുന്ന സാക്ഷ്യപത്രത്തിന്റെ (ചട്ടം 9പ്രകാരമുള്ള അധികാരിക രേഖ) അടിസ്ഥാനത്തിൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശിന്റ ഉത്തരവിൽ പറയുന്നു.
മത പരിവർത്തന സർട്ടിഫിക്കറ്റിന്റെ പേരിൽ സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയാതെ അപേക്ഷകർ വലയുന്ന സാഹചര്യം നാലിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 2018ലെ ഹൈക്കോടതി ഉത്തരവിന്റെ ലംഘമാണിതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ തങ്ങളുടെ അധികാര പരിധിയിൽ ഗ്രാമ,നഗരവ്യത്യാസമില്ലാതെ നടക്കുന്ന വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരുടെ വിവാഹങ്ങൾ ആധികാരിക രേഖയുടെ അടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |