ദാസേട്ടന്റെ പാട്ട് ആദ്യമായി കേട്ടത് എപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാൻ ഒരു മലയാളിയ്ക്കും കഴിയില്ല .എന്നാൽ ഒാർമവച്ച കാലം മുതൽ കേൾക്കുന്നുണ്ട് ആ ഗാനധാര. താമസമെന്തേ വരുവാൻ എന്ന പാട്ട് കുട്ടിക്കാലത്ത് എപ്പോഴൊ മനസിൽ കയറികൂടിയത് ഒാർക്കുന്നുണ്ട്. കായാമ്പൂ കണ്ണിൽവിടരും, ആയിരം പാദസരങ്ങൾ, പൊൻവെയിൽ മണിക്കച്ച, ഉത്തരാസ്വയംവരം, സന്ധ്യമയങ്ങും നേരം എന്നീ പാട്ടുകൾ കേട്ട ഒാർമയും മനസിൽ മായാതെ നിൽക്കുന്നു. ആ പാട്ടുകൾ സമ്മാനിച്ച ഒാർമ ഒരിക്കലും നഷ്ടപ്പെടില്ല .
ആദ്യ സ്റ്റേജ് ഒാർമ
നാലരപതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ഡിസംബർ. ഫോർട്ട് കൊച്ചിയിൽ ദാസേട്ടനൊപ്പം ഗാനമേളയിൽ പാടാൻ അവസരം. പുഷ്പഗന്ധീ സ്വപ്നഗന്ധീ പ്രകൃതി എന്ന പാട്ടിന് സംഗീത സംവിധാനം നിർവഹിച്ചതും ദാസേട്ടൻ. ആ പാട്ട് പാടി ഞാൻ സംഗീത യാത്ര തുടങ്ങി. ഗാനമേള കഴിഞ്ഞപ്പോൾ ദാസേട്ടൻ എനിക്ക് ഒാട്ടോഗ്രാഫ് എഴുതിതന്നു. അമ്പലം ചെറുതായാലും പ്രതിഷ്ഠ വലുതാകും. ദാസേട്ടൻ എന്ന മഹാഗായകനിൽ നിന്ന് ലഭിച്ച ആദ്യ അഭിനന്ദനം മനോഹരമായ ഒരു ഗാനംപോലെ ഇപ്പോഴും സൂക്ഷിക്കുന്നു.
ബേബി സുജാതയുംസുജാതയും
ബേബി സുജാതയ്ക്ക് ദാസേട്ടൻ എന്ന ഗായകന്റെ വലിപ്പം അറിയില്ലായിരുന്നു. പാട്ട് പാടാൻ വിളിച്ചപ്പോൾ പാടി. ഒരിക്കൽ പോലും ഭയം തോന്നിയില്ല. എല്ലാ കാര്യവും പറയാനുള്ള സ്വാതന്ത്ര്യം. ജ്യേഷ്ഠസഹോദരന്റെയും പിതൃതുല്യന്റെയും സ് നേഹവാത്സല്യം ലഭിച്ചു. ഇടയ്ക്ക് സ് നേഹപൂർവമായ ശകാരങ്ങൾ.രണ്ടായിരത്തിലധികം വേദികളിൽ ദാസേട്ടനൊപ്പം ഗാനമേളകളിൽ പാടി. കാറിനു പിന്നിൽ പ്രഭച്ചേച്ചിയുടെ മടിയിൽ തലവച്ചുറങ്ങിയാണ് മടക്കം. കാമം ക്രോധം മോഹം എന്ന ചിത്രത്തിനുവേണ്ടിയാണ് ദാസേട്ടനൊപ്പം ആദ്യമായി സിനിമയിൽ പാടുന്നത്.
ആ കൂട്ടത്തിൽ ഒരു കുട്ടി
ദാസേട്ടന്റെ കുടുംബം വളർന്നു. മക്കളുടെ കൂട്ടത്തിൽ ഒരു കുട്ടിയായി ദാസേട്ടൻ എന്നെയും കണ്ടു. ശ്വേതയെ ഗർഭം ധരിക്കുന്നതിന് മുൻപ് ഒരു തവണ എനിക്ക് ഗർഭം അലസിയിരുന്നു. മാനസികമായി ഏറെ തളർന്നപ്പോൾ ദാസേട്ടനും പ്രഭച്ചേച്ചിയുംസ്വന്തം വീട്ടിൽ എന്നെ താമസിപ്പിച്ചാണ് പരിചരിച്ചത്. സ് നേഹത്തിനൊപ്പം കരുതലും മതിയാവോളം ലഭിച്ച ദിനങ്ങൾ. ഇപ്പോൾ നേരിട്ടുകാണുമ്പോഴും ദാസേട്ടൻ പാട്ടു പാടിക്കും. എന്നിട്ട് ഉപദേശം നൽകും.
പകർത്താൻഒന്നു മാത്രം
അന്നും ഇന്നും സംഗീതത്തിൽ ദാസേട്ടൻ കാട്ടുന്ന കൃത്യനിഷ്ഠയും സമർപ്പണവും കണ്ടുതന്നെ പഠിക്കണം. എൺപത്തിരണ്ടാം വയസിലും തുടരുന്ന സംഗീതസപര്യ. അമേരിക്കയിൽ നിന്ന് ഇപ്പോൾ പ്രഭച്ചേച്ചി വിളിക്കുമ്പോഴും ദാസേട്ടൻ സാധകം ചെയ്യുന്നത് കേൾക്കാം. ഫ്ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ ദാസേട്ടൻ ഹെഡ് ഫോണിൽ പാട്ട് കേട്ടുകൊണ്ടിരിക്കും. അല്ലെങ്കിൽ സംഗീതത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ വായനയിൽ മുഴുകും.ആ ജീവിതത്തിൽ നിന്ന് എല്ലാവർക്കും പകർത്താൻ സംഗീതം മാത്രമേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |