കോട്ടയം: പ്രണയപ്പകയിൽ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയും വായിൽ പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. പൂവൻതുരുത്ത് തൊണ്ടിപ്പറമ്പിൽ ജിതിൻ (24) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മൂലവട്ടം പൂവൻതുരുത്ത് സ്വദേശിനിയെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. ജിതിനും പെൺകുട്ടിയും തമ്മിൽ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. അടുത്തകാലത്ത് ഇരുവരും തെറ്റിപിരിഞ്ഞു. ഇതിന്റെ വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി കടുവാക്കുളത്തുള്ള അക്ഷയ സെന്ററിൽ നിന്ന് മടങ്ങവെ, ജിതിൻ ബലമായി ഓട്ടോറിക്ഷയിൽ പിടിച്ചുകയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇടയ്ക്ക് നാട്ടകം ബൈപ്പാസിൽ ഓട്ടോ നിറുത്തി ഉപദ്രവിക്കുകയും ചെയ്തു. പെൺകുട്ടി ബഹളം വച്ചതോടെ അവിടെ നിന്ന് പോവുകയും കൈവശം കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ വായിൽ ഒഴിക്കാൻ ശ്രമിക്കുകയും ചെയ്തു. കുപ്പി തട്ടിക്കളഞ്ഞ് പെൺകുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയും ജനറൽ ആശുപത്രിയിൽ ചികിത്സതേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇന്നലെ പുലർച്ചയോടെ യുവാവിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |