കൊച്ചി: അജൈവ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ എ.ബി.സി.ഡി കുറിക്കാതെ ഏഴു ഗ്രാമപഞ്ചായത്തുകൾ. പലവട്ടം തദ്ദേശവകുപ്പ് ആവശ്യപ്പെട്ടിട്ടും കറുകുറ്റി, തുറവൂർ, നീലിശ്വരം, പാറക്കടവ്, ചെല്ലാനം, കുമ്പളം, മഴുവന്നൂർ പഞ്ചായത്തുകൾ മാലിന്യസംസ്കരണ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്.
തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യസംസ്കരണം തദ്ദേശ വകുപ്പ് കഴിഞ്ഞ ഏപ്രിൽ മുതൽ വിലയിരുത്തുകയാണ്. വീടുകളിലും കടകളിലും നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ്മസേന രൂപീകരിക്കാൻ ഈ പഞ്ചായത്തുകൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആദ്യഘട്ട വിലയിരുത്തലിൽ ഏറെ പിന്നിലായിരുന്ന മുടക്കുഴ, കൂവപ്പടി, വെങ്ങോല, കീരമ്പാറ, കിഴക്കമ്പലം പഞ്ചായത്തുകളിൽ ഹരിതകർമ്മസേന രൂപീകരണം വരെയെത്തിയിട്ടുണ്ട്.
കൂത്താട്ടുകുളത്ത് അജൈവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തുടങ്ങിയത് ഒക്ടോബർ രണ്ടിനാണ്. മറ്റ് മുനിസിപ്പാലിറ്റികളിൽ സംവിധാനമുണ്ട്. 2017 ആഗസ്റ്റിലാണ് ഹരിതകർമ്മസേന രൂപീകരിക്കുന്നതിന് സർക്കാർ ഉത്തരവിറക്കിയത്. പ്രളയം, കൊവിഡ് എന്നിവ മൂലം പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയായിരുന്നു.
സ്ഥലം കണ്ടെത്തേണ്ടത് തദ്ദേശസ്ഥാപനം
വീടുകളിലും കടകളിലും നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തി കൊടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. മാലിന്യങ്ങൾ തരംതിരിച്ച് ക്ളീൻ കേരള മിഷൻ ഉൾപ്പടെ ഏതെങ്കിലും ഏജൻസിക്ക് കൈമാറാം. ഇതിൽ നിന്നുള്ള വരുമാനം സേനയ്ക്ക് ലഭിക്കും.
തീരദേശപരിപാലന നിയമം എന്ന കടമ്പ മൂലം ചെല്ലാനം പഞ്ചായത്തിന് മാലിന്യം സൂക്ഷിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന രൂപീകരിച്ചെങ്കിലും പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയില്ല.
യൂസേഴ്സ് ഫീയായി വൻ തുക
പഞ്ചായത്തിലെ വീടുകളിൽ നിന്നും ഒരു മാസം 50 -60 രൂപ വരെ യൂസേഴ്സ് ഫീസായി ഈടാക്കാൻ ഹരിതകർമ്മ സേനയ്ക്ക് അനുമതിയുണ്ട്. ഈയിനത്തിൽ മൂന്നു ലക്ഷം രൂപ വരെ ലഭിക്കുന്ന പഞ്ചായത്തുകളുണ്ട്. 6000- 16000 വരെ പ്രതിമാസ വരുമാനം നേടുന്ന സ്ത്രീകളുണ്ട്. കളമശേരി മുനിസിപ്പാലിറ്റിക്ക് ജൈവ അജൈവ മാലിന്യ ശേഖരണത്തിലൂടെ 12 ലക്ഷം രൂപയാണ് ലഭിക്കുന്നത്.
ജില്ലയിൽ
പഞ്ചായത്തുകൾ : 82
മുനിസിപ്പാലിറ്റികൾ :13
കോർപ്പറേഷൻ:1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |