മ്യൂണിക്ക്: ലോകകപ്പ് യോഗ്യതാ യൂറോപ്യൻ മേഖലാ മത്സരങ്ങളിൽ ജർമ്മനിയും ക്രൊയേഷ്യയും തകർപ്പൻ ജയം നേടി. ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ നേരത്തേ തന്നെ ഖത്തറിലേക്ക് ടിക്കറ്റെടുത്തു കഴിഞ്ഞ ജർമ്മനി ലിച്ചെൻസ്റ്റീനെ മറുപടിയില്ലാത്ത 9 ഗോളുകൾക്ക് തരിപ്പണമാക്കി. ലെറോയ് സനെയുംതോമസ് മുള്ളറും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ഗുണ്ടോഗൻ, മാർക്കോ റിയൂസ്, റിഡ്ലെ ബാകു എന്നിവർ ഓരോ തവണ വീതം ലക്ഷ്യം കണ്ടു.
ലിച്ചെൻസ്റ്റീൻ താരങ്ങളായ ഡാനിയേൽ കൗഫ്മാൻ മാക്സിമില്ലിയാൻ ഗോപ്പൽ എന്നിവരുടെ വകയായി സെൽഫ് ഗോളുകളും ജർമ്മനിയുടെ അക്കൗണ്ടിൽ എത്തി. ലിച്ചെൻസ്റ്റീന്റെ ജെൻസ് ഹോഫർ 9-ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ മാൾട്ടയെ 7-1ന് വീഴ്ത്തിയ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ഖത്തർ പ്രതീക്ഷകൾ സജീവമാക്കി. ലോവ്റോ മയേർ ക്രൊയേഷ്യയ്ക്കായി 2ഗോളുകൾ നേടി. ഇവാൻ പെരിസിച്ച്, കലേറ്റ കാർ, പസാലിച്ച്, ലൂക്ക മൊഡ്രിച്ച്, ക്രമാരിച്ച് എന്നിവർ ക്രൊയേഷ്യയ്ക്കായി ഓരോ ഗോൾ വീതംനേടി. ഗ്രൂപ്പ് ബിയിൽ സ്പെയിൻ ഗ്രീസിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയപ്പോൾ ഗ്രൂപ്പ് എയിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ അയർലൻഡ് ഗോൾ രഹിത സമനിലയിൽ തളച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |