എല്ലാ ഒക്ടോബർ ഒന്നിനും താൻ പാടാൻ എത്തുമെന്ന് ദാസേട്ടൻ. ഒക്ടോബർ പത്തിന് നൃത്തം അവതരിപ്പിക്കുമെന്ന് പദ്മസുബ്രഹ്മണ്യം. ആരോഗ്യം ഉള്ളടത്തോളംകാലം സാന്നിദ്ധ്യം അറിയിക്കുമെന്ന് എം.എസ്. സുബ്ബുലക്ഷ്മി. ദാസ് എപ്പോൾ പാടിയാലും മൃദംഗവാദനായിരിക്കുമെന്ന് മാവേലിക്കര കൃഷ്ണൻകുട്ടിനായർ.
44 വർഷം മുമ്പ് മദ്രാസിൽ വള്ളുവർകോട്ടത്തിനു സമീപം എം.എസ്. സുബ്ബുലക്ഷ്മിയുടെ വീട്ടിൽ ഞങ്ങൾ എല്ലാവരും ഒത്തു ചേർന്നപ്പോഴായിരുന്നു ഇൗ തീരുമാനങ്ങൾ. ഇന്ത്യയുടെ സാംസ്കാരിക ആസ്ഥാനമായി തിരുവനന്തപുരത്തെ മാറ്റുന്നതിന് സൂര്യ ഫെസ്റ്റിവലിനു രൂപം കൊടുക്കാനായിരുന്നു ആ ഒത്തുചേരൽ. അപ്പോഴാണ് സൂര്യയുടെ ജനനം. ദാസേട്ടൻ ആദ്യമായി സിനിമയിൽ പാടിയ ഗാനത്തിന് അറുപതു വയസ് എത്തുമ്പോൾ ഇന്നുവരെ എനിക്ക് നൽകി വരുന്ന സ്നേഹവാത്സല്യം കൂടുകയാണെന്നത് എറെ സന്തോഷം തരുന്നു.
ദാസേട്ടന്റെ പാട്ടുകൾ കുട്ടിക്കാലം മുതൽ കേൾക്കാറുണ്ടായിരുന്നു. അരനൂറ്റാണ്ട് അടുക്കുന്നു ഇഴപിരിയാത്ത ഞങ്ങളുടെ സ്നേഹം.ഏറെ ദൈവികമായ ബന്ധം. വാത്സല്യം നിർലോഭം ലഭിക്കുമ്പോൾ ദാസേട്ടന് എന്താണ് തിരികെ കൊടുക്കേണ്ടതെന്ന് അറിയില്ല. എന്റെ വീടിന് മുമ്പിൽ മണ്ഡപം പണികഴിപ്പിച്ച് ഗണപതിയെ പ്രതിഷ്ഠിക്കണമെന്നത് ദാസേട്ടന്റെ നിർദ്ദേശമായിരുന്നു.അതിനുമേൽനോട്ടം വഹിക്കാൻ നേരിട്ട് എത്തി. പൂജാമുറിയിലെ വിഗ്രഹങ്ങളുടെ സ്ഥാനം എങ്ങനെ വേണമെന്ന് ദാസേട്ടനാണ് നിശ്ചയിച്ചത്. ഗണപതിക്ക് മുന്നിൽ മറ്റൊരു വിഗ്രഹം പാടില്ലെന്ന് എന്നെ പഠിപ്പിച്ചു. സൂര്യഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് ദാസേട്ടൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങാറില്ല.
തന്റെ കൂടി സാന്നിദ്ധ്യത്തിൽ രൂപീകരിച്ചതിന്റെ സ്നേഹം ഒരു പിശുക്ക് പോലും കാട്ടാതെ ഇഷ്ടം പോലെ തരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്താൽ ദാസേട്ടന്റെ ശകാരം ഉണ്ടാവും. ഫോൺ കൈയിൽ വയ്ക്കുന്നത് വിളിച്ചാൽ കിട്ടാൻ വേണ്ടിയാണെന്ന് സ്നേഹത്തോടെ ഉപദേശിക്കും. ഒരുദിവസം ആ ശകാരവുമായി ആസ്ട്രേലിയയിൽനിന്ന് ദാസേട്ടൻ വിളിച്ചു. ആസ്ട്രേലിയൻ സർക്കാരിന്റെ വിശിഷ്ട പുരസ്കാരം ലഭിച്ചെന്നും പ്രശസ്തമായ സിഡ്നിയിലെ ഒാപ്പറ ഹൗസിലാണ് ചടങ്ങ് നടക്കുകയെന്നും അറിയിച്ചു. അവിടെ ദാസേട്ടൻ കച്ചേരി അവതരിപ്പിക്കും. ഒാപ്പറ ഹൗസ് ഏതൊരു കലാകാരന്റെയും സ്വപ്നമാണ്. ദാസേട്ടാ, എന്തിനാണ് എന്നെ അറിയിക്കുന്നതെന്ന് ഞാൻ അപ്പോൾ സ്നേഹത്തോടെ ചോദിച്ചു.
''ആ ദിവസം ഒക്ടോബർ ഒന്നാണ്. അത് സൂര്യ ഫെസ്റ്റിവലിന്റെ ദിവസം."" ദാസേട്ടൻ പറഞ്ഞു.
ഞാൻ സമ്മതിച്ചാൽ മാത്രമേ അവാർഡ് വാങ്ങാൻ പോവുകയുള്ളുവെന്നും മറ്റൊരുദിവസം വന്നുപാടിയാൽ മതിയോ എന്നും ദാസേട്ടൻ ചോദിച്ചു. അല്ലെങ്കിൽ അവാർഡ് സ്വീകരിക്കില്ല. തനിക്ക് അതിലും താത്പര്യം സൂര്യ ഫെസ്റ്റിവലിൽ പാടുന്നതാണെന്നും ദാസേട്ടൻ പറഞ്ഞു. പാട്ട് പാടുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്രാമെന്നും ദാസേട്ടൻ അവാർഡ് വാങ്ങണമെന്നും ഞാൻ. വളരെ നിസാരക്കാരനായ എന്റെ സമ്മതം ദാസേട്ടന് ആവശ്യം ഉണ്ടായിരുന്നോ ഒരു പരമോന്നത ബഹുമതി സ്വീകരിക്കാനെന്ന് അപ്പോൾ ആലോചിച്ചു.
ദാസേട്ടൻ സൂര്യയിലെ കച്ചേരിക്കും പറഞ്ഞ വാക്കിനും നൽകുന്ന പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞ നിമിഷം. അതാണ് ദാസേട്ടന്റെ വ്യക്തിത്വം.അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ ശക്തി. എല്ലാവർഷവും ഒക്ടോബർ ഒന്നിന് സൂര്യ ഫെസ്റ്റിവൽ ആരംഭിക്കുന്നത് ദാസേട്ടന്റെ കച്ചേരിയോടെയാണ്. കഴിഞ്ഞ നാല്പത്തിനാലു വർഷമായി ദാസേട്ടൻ സൂര്യയിൽ കച്ചേരി പാടുന്നു. ഇത് ഒരു ലോകറെക്കോഡാകാം. പിറ്റേന്ന് രാവിലെ എന്റെ വീട്ടിലെ പൂജാമുറിയിൽ ഇരുന്ന് പാടുന്നു. വർഷങ്ങളായുള്ള പതിവ്. കൊവിഡിനെ തുടർന്ന് ഇത്തവണ മുടങ്ങി. സാഹചര്യം മാറി അടുത്ത സൂര്യ ഫെസ്റ്റിവലിന് ദാസേട്ടന്റെ വരവ് പ്രതീക്ഷിക്കുന്നു. സൂര്യയുടെ ഏറ്റവും വലിയ അനുഗ്രഹമാണ് ദാസേട്ടൻ. എന്റെ ഊർജ്ജവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |