മലപ്പുറം : വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള സർക്കാർ നീക്കത്തെ എതിർത്ത് മുസ്ലിംലീഗ്. വിഷയത്തിൽ സർക്കാർ അനാവശ്യ തിടുക്കമാണ് കാണിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാം മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. 100 തസ്തികകളുള്ള വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്.സിക്ക് വിടണമെന്ന് പറയുന്ന സർക്കാർ 10,000 തസ്തികകളുള്ള ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാത്തതെന്താണ്. മതസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കലാണ് വഖഫ് ബോർഡിന്റെ ചുമതല. പി.എസ്.സിക്ക് വിടുമ്പോൾ നിയമിക്കപ്പെടുന്നത് മുസ്ലിം സമുദായാംഗമാവണമെന്നില്ല. അവർക്ക് വഖഫിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനാവില്ല. ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടാലും ഇതേ പ്രശ്നമുണ്ട്. ദേവസ്വത്തിലേതുപോലെ വഖഫ് ബോർഡിനും പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് ഉണ്ടാക്കണം. പി.എസ്.സി വഴി മുസ്ലിങ്ങളെ മാത്രമേ വഖഫ് ബോർഡിൽ നിയമിക്കൂ എന്ന് പറയുന്നത് വഞ്ചനയാണ്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ ഇത് ഇല്ലാതാവും. ന്യൂനപക്ഷ സ്കോളർഷിപ്പിൽ വന്ന അതേ ഗൂഢാലോചനയാണ് ഇതിലുമുള്ളത്. മുസ്ലിങ്ങളെ ഉള്ളിലൂടെ തകർക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. വിഷയം ചർച്ചചെയ്യാൻ വിവിധ മുസ്ലിം സംഘടനകളുടെ യോഗം 22ന് കോഴിക്കോട് ചേരും. അധികാരത്തിലേറിയതു മുതൽ മുസ്ലിം സമുദായത്തോട് വൈരാഗ്യത്തോടെയാണ് സർക്കാർ പെരുമാറുന്നത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സമരങ്ങൾ നടത്തിയവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. സംഘപരിവാർ പോലും കാണിക്കാത്ത വിവേചനമാണ് ചില വിഷയങ്ങളിൽ സി.പി.എം കാണിക്കുന്നത്. മുസ്ലിങ്ങളോട് എങ്ങനെ ക്രൂരമായി പെരുമാറാമെന്ന് പഠിക്കാൻ എ.കെ.ജി സെന്ററിൽ പ്രത്യേക സെല്ല് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |