തിരുവനന്തപുരം: രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷൻ സംവിധാനമായ ബി.എച്ച് സീരീസ് നടപ്പാക്കാൻ മടിച്ച് സംസ്ഥാനം. വരുമാന നഷ്ടം ഭയന്നാണിത്.
വാഹന വിലയുടെ എട്ടു മുതൽ 12 ശതമാനം വരെയാണ് പുതിയ സംവിധാനത്തിൽ നികുതി . സംസ്ഥാനത്ത് നിലവിൽ 21 ശതമാനം വരെയാണ് നികുതി. പുതിയ ബി.എച്ച് രജിസ്ട്രേഷൻ നിയമം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആഗസ്റ്റ് 28-നാണ് കൊണ്ടു വന്നത്. സെപ്തംബർ 15 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ താൽക്കാലികമായി നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. എന്നാൽ, ഇത് കാലതാമസമില്ലാതെ നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ മറുപടി.
ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെയും, നാലു സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമുള്ള സ്വകാര്യ കമ്പനികളിലെയും ജീവനക്കാർക്ക് ബി.എച്ച് രജിസ്ട്രേഷനുള്ള വാഹനം നേടാൻ അർഹതയുണ്ട്. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്‌ട്രേഷൻ മാറ്റാതെ കൊണ്ടുപോകാമെന്നുള്ളതാണ് പ്രധാന നേട്ടം.
ബി.എച്ച് രജിസ്‌ട്രേഷന് സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമാണ് ഹാജരാക്കേണ്ടത്.
കേരളത്തിലെ നികുതി
വാഹന വില അഞ്ചു ലക്ഷം വരെ 9%, 10 ലക്ഷം വരെ 11%, 15 ലക്ഷം വരെ 13%, 20 ലക്ഷം വരെ 16%, അതിനു മുകളിൽ 21%. 15 വർഷത്തേക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കണം.
ബി.എച്ചിലെ നികുതി
വാഹന വില 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 8% , 10-20 ലക്ഷം രൂപ- 10%, 20 ലക്ഷത്തിൽ കൂടുതൽ12%. ഡീസൽ വാഹനങ്ങൾക്ക് നികുതിയിൽ 2% അധികം. ഇലക്ട്രിക് വാഹനങ്ങൾക്ക് 2% കുറവ്. രണ്ടു വർഷ തവണകളായി നികുതി അടയ്ക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |