കൊൽക്കത്ത: നല്ലൊരു സാരി സമ്മാനിച്ചതിന് പത്മശ്രീ അവാര്‍ഡ് ജേതാവ് ബിരേന്‍ കുമാറിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കെന്തിനാ സാരിയെന്നാലോചിക്കാൻ വരട്ടെ. സാരിയിലും സാക്ഷാൽ മോദിയാണ് താരം.
പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് ബിരേൻ കുമാർ സാരിയിൽ തുന്നിച്ചേർത്തിരിക്കുന്നത്. പത്മ അവാര്‍ഡ് ജേതാക്കളുമായി രാഷ്ട്രപതി ഭവനില്‍വച്ച് മോദി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ബിരേന്‍ തന്റെ 'സ്പെഷ്യൽ' ഉപഹാരം മോദിക്ക് കൈമാറിയത്.
'പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയാണ് ബീരേൻ. ഇന്ത്യന്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യത്യസ്ത വശങ്ങള്‍ തന്റെ സാരിയില്‍ ചിത്രീകരിക്കുന്ന പ്രശസ്ത നെയ്ത്തുകാരൻ. പത്മ പുരസ്‌കാര ജേതാക്കളുമായുള്ള ആശയവിനിമയത്തിനിടെ, വളരെയധികം വിലമതിക്കുന്ന ഒന്ന് അദ്ദേഹം എനിക്ക് നല്‍കി. നന്ദി''– സാരിയുടെ ചിതം പങ്കുവച്ച് മോദി ട്വീറ്റ് ചെയ്തു.
വിഭജനകാലത്ത് ബംഗ്ലദേശില്‍നിന്ന് ബംഗാളിലേക്ക് കുടിയേറിയ ബിരേന്‍, കൊല്‍ക്കത്തയില്‍ വീടുകള്‍ തോറും ചെന്നു സാരി വിറ്റാണു വരുമാനം കണ്ടെത്തിയത്. പിന്നീട് നെയ്ത്തില്‍ ശ്രദ്ധ ചെലുത്തി. നിലവില്‍ 25 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് ബിരേന്റെ സ്ഥാപനത്തിനുണ്ട്. തനിക്ക് ലഭിച്ച് പുരസ്കാരത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണെന്ന് ബിരേന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |