ന്യൂഡൽഹി: കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും അന്തർ സംസ്ഥാന തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിലും സോണൽ കൗൺസിലുകൾ നിർണായകമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. തിരുപ്പതിയിൽ ദക്ഷിണേന്ത്യൻ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങൾക്ക് നദീതർക്കങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ ഉപദേശങ്ങൾ നൽകുന്നതിൽ കൗൺസിൽ ഇടപെടുന്നുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും അവസരമൊരുക്കുന്നു. ഏഴ് വർഷത്തിനുള്ളിൽ 18 സോണൽ യോഗങ്ങൾ ചേർന്നു. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കൗൺസിൽ യോഗങ്ങൾ സ്ഥിരമായി സംഘടിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പി.ബി യോഗത്തിന് പോയതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് കേരളത്തെ പ്രതിനിധീകരിച്ചത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗമോഹൻ റെഡ്ഡി, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, തമിഴ്നാട് മന്ത്രി പി.കെ. ശേഖർബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |