കൊച്ചി: വനംവകുപ്പിൽ ഉദ്യോഗസ്ഥരുടെ അരാജകത്വം അവസാനിപ്പിക്കാൻ 'സ്ക്രൂ മുറുക്കു'മെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ.
കലൂർ റിന്യൂവൽ സെന്ററിൽ എൻ.സി.പി സംസ്ഥാന നേതൃസംഗമത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രസിഡന്റ് പാർട്ടിയുടെ നയം വ്യക്തമാക്കിയത്. വനംവകുപ്പിൽ ഉദ്യോഗസ്ഥരുടെ തന്നിഷ്ടം അനുവദിക്കില്ല. അതുകൊണ്ടാണ് മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ പി.സി.സി.എഫ് ബെന്നിച്ചൻ തോമസിനെ 24 മണിക്കൂറിനകം സസ്പെൻഡ് ചെയ്തത്. ഈ വിഷയത്തിൽ എ.കെ. ശശീന്ദ്രന് പാർട്ടിയുടെ പൂർണപിന്തുണയുണ്ട്. വിവാദ ഉത്തരവുമായി കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകും. മരം മുറിക്കൽ അനുമതി വിവാദത്തിൽ മുഖ്യമന്ത്രി മൗനം ഭജിക്കുകയാണെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ആവശ്യമായ കാര്യങ്ങൾ വകുപ്പ് മന്ത്രി പറയുന്നുണ്ടെന്നും ചാക്കോ പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ, എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |