കാബൂൾ: അഫ്ഗാനിലെ വിവിധ സ്കൂളുകളിലായി 75 ശതമാനത്തോളം പെൺകുട്ടികളും വിദ്യാഭ്യാസം പുനരാരംഭിച്ചതായി അവകാശപ്പെട്ട് താലിബാൻ സർക്കാർ. ഇസ്ലാമാബാദിൽ മിഡിൽ ഈസ്ററ് ആൻഡ് ആഫ്രിക്ക സമ്മേളനത്തിൽ സംസാരിക്കവെയാണ് താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താഖിയാണ് ഇക്കാര്യം അറിയിച്ചത്.അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെകുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിലെ സ്ത്രീകളുടേയും പെൺകുട്ടികളുടേയും വിദ്യാഭ്യാസ വിഷയത്തിൽ ഏറെ വിമർശനങ്ങളാണ് അന്താരാഷ്ട്രതലത്തിൽ താലിബാൻ സർക്കാർ നേരിട്ടുകൊണ്ടിരിക്കുന്നത്. അഫ്ഗാനിൽ താലിബാൻ നേതൃത്വം അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്തെ സ്‌കൂളുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. സെപ്റ്റംബറിൽ സ്കൂളുകൾ തുറന്നെങ്കിലും ആൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതും സ്ത്രീ ജീവനക്കാർക്കും പെൺകുട്ടികൾക്കും നിയന്ത്രണങ്ങളേർപ്പെടുത്തിയതും വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി. തുടർന്ന് പെൺകുട്ടികൾക്കായി ആറാം ക്ലാസ് വരെയുള്ള ക്ലാസുകൾപുനരാരംഭിച്ചു. ഉന്നത ക്ലാസുകളിലും പെൺകുട്ടികൾക്ക് പ്രവേശനം ഉടൻ അനുവദിക്കുമെന്നും താലിബാൻ ഉറപ്പു നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
അതേ സമയം കാബുളിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ മിനിബസ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. കാബൂളിലെ താലിബാൻ ചെക്ക്‌പോയിന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്സ്‌ഫോടക വസ്തുവിൽ ബസ് തട്ടിയാണ് അപകടമുണ്ടായെന്നാണ് വിവരം.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐസിസ് ഭീകരരാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |