കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേരുടെ അപകടമരണത്തിൽ ഇവർ രാത്രി ആഘോഷിച്ച ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫിനെതിരെ പൊലീസ് കേസെടുക്കും. ഹോട്ടലിലെ ക്ലബ് 18 പാർട്ടി ഹാളിൽ ആഘോഷത്തിനിടെ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗം നടന്നതായി സംശയിക്കുന്നുണ്ട്. ഇതു പുറത്തുവരാതിരിക്കാനാകും ഉടമ ജീവനക്കാരനെക്കൊണ്ട് സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് ഊരി മാറ്റിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഹാർഡ് ഡിസ്‌ക് റോഡരികിൽ ഉപേക്ഷിച്ചെന്നാണ് റോയ് ജോസഫിന്റെ ഡ്രൈവറുടെ മൊഴി. ഇത് ഹോട്ടലുടമയെ രക്ഷിക്കാൻ വേണ്ടിയാണെന്നും വിലയിരുത്തുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും റോയ് ജോസഫ് എത്തിയിട്ടില്ല. ഒളിവിലാണെന്നാണ് വിവരം. ഹോട്ടലിന്റെ പ്രവർത്തന സമയം കഴിഞ്ഞും മദ്യം വിളമ്പിയതായി ഹോട്ടലിലെ മറ്റു സ്ഥലങ്ങളൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹോട്ടലുടമയും നിശാപാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമേ ലഭിച്ച ചില നിർണായക വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റോയിക്കെതിരെ കേസെടുക്കുന്നത്. അബ്കാരി കുറ്റങ്ങൾ ഉൾപ്പെടുന്ന അന്വേഷണ റിപ്പോർട്ട് ഉടൻ മട്ടാഞ്ചേരി അസി. കമ്മിഷണർക്ക് കൈമാറും. മട്ടാഞ്ചേരി എ.സി.പിയാകും തുടരന്വേഷണം നടത്തുക. കാറപകടക്കേസ് എറണാകുളം എ.സി.പി അന്വേഷിക്കും. നിലവിൽ പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കേസ് പിന്നാലെ
പാഞ്ഞതിനും
അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാർ ഓടിച്ച വ്യവസായിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെതിരെയും പൊലീസ് കേസെടുക്കും. ഭീതിപ്പെടുത്തുംവിധം അമിതവേഗത്തിൽ കാറോടിച്ചതിനാകും കേസ്. അപകടത്തിലേക്ക് നയിച്ചതിൽ ഇയാൾക്ക് പങ്കുള്ളതായും നമ്പർ 18 ഹോട്ടൽ ഉടമയുമായി അടുത്ത ബന്ധമുള്ളതായും സംശയിക്കുന്നു. സൈജുവിനെ ശനിയാഴ്ച മണിക്കൂറുകൾ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.അർദ്ധരാത്രി വരെ നീണ്ട ആഘോഷം കഴിഞ്ഞാണ് മുൻ മിസ് കേരള അൻസി കബീറടക്കം നാലംഗ സംഘം നീല ഫോർഡ് ഫിഗോ കാറിൽ പുറപ്പെട്ടത്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ സൈജു സ്ഥലത്തെത്തിയെങ്കിലും രക്ഷാ പ്രവർത്തനത്തിനു മുതിരാതെ ഇടപ്പള്ളിയിലേക്ക് പോയതടക്കമുള്ള കാര്യങ്ങൾ ദുരൂഹമാണ്.
റിപ്പോർട്ട്
എക്‌സൈസിനും
നമ്പർ 18 ഹോട്ടലിനെ ചുറ്റിപ്പറ്റിയുള്ള പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ പ്രത്യേകം റിപ്പോർട്ടായി എക്‌സൈസിന് കൈമാറും. ഹോട്ടലിന്റെ ബാർ ലൈസൻസ് എക്‌സൈസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
അപകടവുമായി ബന്ധപ്പെട്ട് ഹോട്ടലുടമയിലേക്ക് കേസ് നീണ്ട ശേഷം അന്വേഷണം നിലച്ചമട്ടാണ്. അമിതവേഗത്തിനും സമയം കഴിഞ്ഞ് മദ്യം വിളമ്പിയതിനും മാത്രം കേസെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കം. സിറ്റിപൊലീസിന് മേൽ അത്രയ്ക്ക് സമ്മർദ്ദമാണ് ഉന്നതപൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുള്ളത്.
കർശന നിലപാട് സ്വീകരിച്ച ഡി.സി.പിയിൽ നിന്ന് കേസിന്റെ മേൽനോട്ട ചുമതല എ.സി.പിക്ക് കൈമാറിയിട്ടുണ്ട്. ഹോട്ടലുമായി ബന്ധപ്പെട്ട കേസ് മട്ടാഞ്ചേരി എ.സി.പിക്ക് കൈമാറുന്നതും ഇതേ ഉദ്ദേശ്യത്തിലാണ്. പാലാരിവട്ടം പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചത്. ബുധനാഴ്ച പുതിയ ഇൻസ്‌പെക്ടറും ഇവിടെ ചാർജെടുക്കും.ഡാൻസ് ഹാളിലെ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കാനുള്ള സാദ്ധ്യതയും വിരളമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |