വടകര: എടച്ചേരി കൃഷിഭവൻ കെട്ടിടത്തോട് ചേർന്ന് കോംമ്പൗണ്ടിൽ ഒരു ട്രാക്ടറുണ്ട്. അതിനെന്താ കൃഷിഭവൻ ആവശ്യത്തിനല്ലേ എന്ന് ചോദിക്കാൻ വരട്ടെ. ഈ ട്രാക്ടടർ ഇനി ഒരടി അനങ്ങില്ല. 18 വർഷം മുമ്പ് നിറുത്തിയിട്ടതാണ്. ഇപ്പോൾ തുരുമ്പെടുത്ത് ഉപയോഗശൂന്യമായ ട്രാക്ടറിൽ വാഴയും വള്ളിപടർപ്പും മരവും വരെ വളരുന്നുണ്ട്.
നാട്ടുകാരൻ കൂടിയായ എടച്ചേരിയിലെ ബാലൻ കൃഷി ഓഫീസർ ആയിരുന്ന കാലത്താണ് ട്രാക്ടർ വാങ്ങിയത്. 1996-97 സാമ്പത്തിക വർഷം കൃഷി ഡിപ്പാർട്ട്മെന്റിന്റെ ബി ഫണ്ട് 4 ലക്ഷം രൂപ ഉപയോഗിച്ചാണ് വാങ്ങിയത്. ഗ്രാമീണ ജൈവവള നിർമ്മാണ യൂണിറ്റിന് ട്രാൻസ്പോർട്ടേഷനു വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നത്. വടകര കോട്ടക്കടവിലെ കയർ ഫാക്ടറിയോട് ചേർന്ന് കെട്ടിക്കിടക്കുന്ന ചകിരിചോർ കൊണ്ടുവന്ന് ജൈവകമ്പോസ്റ്റാക്കി വില്പന നടത്തും. കളിയാംവെള്ളിയിൽ പ്രവർത്തിക്കുന്ന കൃഷിഭവനു പിറകുവശത്തായി സർക്കാർ ഭൂമിയിൽ ടെന്റ് കെട്ടിയായിരുന്നു ജൈവവള നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ഇക്കാലയളവിൽ 12 ലക്ഷം രൂപയുടെ വളം തയ്യാറാക്കി 9 ലക്ഷത്തോളം രൂപവരെ ലാഭമുണ്ടാക്കിയിരുന്നു. നാല്പത്തി നാല് വനിതകൾക്ക് തൊഴിൽ സംരംഭമായി തുടങ്ങി 2003 വരെ ഈ ട്രാക്ടറിന്റെ പ്രതാപകാലമായിരുന്നു. അതിനുശേഷം തെങ്ങുകൾക്ക് മണ്ടരി ബാധിച്ച് ചകിരചോർ ലഭ്യത കുറഞ്ഞതോടെ പദ്ധതി നിലക്കുകയായിരുന്നത്രേ.
അന്ന് കൃഷിഭവനോടു ചേർന്ന് ഒരരകിൽ നിറുത്തിയിട്ട ട്രാക്ടർ 18 വർഷങ്ങൾക്കിപ്പുറവും അതേ കിടപ്പ് തുടരുന്നു.
"18 വർഷം പഴക്കമുണ്ട് ട്രാക്ടറിന്. കാലം കഴിഞ്ഞ ട്രാക്ടർ പഞ്ചായത്തിന് തൂക്കി വില്ക്കാനാവുന്നതേയുള്ളൂ ബാലൻ, മുൻ കൃഷി ഓഫീസർ
" കൂടുതലൊന്നും അറിയില്ല. 3 വർഷം മുമ്പ് ചാർജ്ജെടുക്കുമ്പോഴും ട്രാക്ടർ ഇവിടെയുണ്ട്
ശ്രീജ , എടച്ചേരി കൃഷി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |