കൊല്ലം: തെന്മല പരപ്പാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് കല്ലടയാറ്റിൽ നീരൊഴുക്ക് ശക്തമായതോടെ അഷ്ടമുടി കായലിലും ജലനിരപ്പ് ഉയർന്നു. തീരപ്രദേശങ്ങളായ കടവൂർ കുതിരക്കടവ്, നീരാവിൽ, പ്രാക്കുളം പള്ളാപ്പിൽ, അഷ്ടമുടി, മണലിക്കട നഗരസഭ പരിധിയിലെ ഉളിയക്കോവിൽ തുരുത്ത്, ആശ്രാമം, സ്ലോട്ടർ ഹൗസ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. പ്രാക്കുളം പള്ളാപ്പിൽ ഭാഗത്തെ നിരവധി വീടുകൾ വെള്ളത്തിലായി. മലവെള്ളം എത്തിയതോടെ അഷ്ടമുടിക്കായലിൽ ചെളികലർന്നത് കാരണം മത്സ്യബന്ധനത്തിനും തടസമായിട്ടുണ്ട്. തീരപ്രദേശത്തോട് ചേർന്നുകിടക്കുന്ന ഏലാകളും ചിറകളും വെള്ളക്കെട്ടായി. കടവൂർ ആണിക്കുളത്ത് ചിറ, കണ്ടച്ചിറ എന്നിവിടങ്ങളിലും പാവൂർ, തൃക്കരുവ, പ്രാക്കുളം, പനയം, മങ്ങാട്, കടവൂർ ഏലാകളിലുമാണ് വെള്ളം നിറഞ്ഞത്. വേലിയിറക്കസമയത്ത് കായലിൽ നിന്ന് കടലിലേക്ക് വെള്ളം വലിയുന്നതിനാൽ വെള്ളക്കെട്ടിന് ശമനമുണ്ടാകുകയാണ് പതിവ്. എന്നാൽ, ഇന്നലെ വൈകിയും ഇവിടങ്ങളിലെ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുകയാണ്.
തുരുത്തുകൾ
വെള്ളത്തിൽ
അഷ്ടമുടിക്കായലിലെ ശക്തികുളങ്ങര ഭാഗത്തുള്ള എട്ടോളം തുരുത്തുകളിൽ വെള്ളം കയറി. കല്ലടയിൽ നിന്നുള്ള ജലം കായലിലേക്ക് ഒഴുകിയാലും തുരുത്തുകളിൽ തീരങ്ങൾ ഒഴികെയുള്ളയിടങ്ങളിൽ വെള്ളം കയറാറില്ല. എന്നാൽ, ഇന്നലെ മിക്ക വീടുകൾക്കുമുള്ളിൽ വെള്ളം കയറുന്ന സാഹചര്യമുണ്ടായി. വൈകുന്നേരത്തോടെ ജലനിരപ്പിൽ നേരിയ കുറവുണ്ടായെങ്കിലും തുരുത്തുകൾ വെള്ളക്കെട്ടിൽ തന്നെയാണുള്ളത്. കൊച്ചുതുരുത്ത്, മുക്കാട്, സെന്റ്. തോമസ്, ഫാത്തിമ തുരുത്തുകളിലാണ് കൂടുതൽ താമസക്കാരുള്ളത്. ഇവർക്ക് കരയിലെത്താൻ വള്ളങ്ങൾ മാത്രമാണ് ആശ്രയം.
ഇത്തിക്കരയാറ്റിൽ
മുന്നറിയിപ്പിന് അരികെ
ഇത്തിക്കരയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇവിടത്തെ ജലനിരപ്പ് 97.26 മീറ്ററാണ്. ജലനിരപ്പ് 98.5 മീറ്ററാകുമ്പോൾ മുന്നറിയിപ്പ് നിലയിലാകും. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ പരവൂർ പൊഴിക്കരയിൽ പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കേണ്ടിവരും. പൊഴിക്കര ചീപ്പിൽ എട്ടുഷട്ടറുകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചിട്ടുണ്ട്. 99.5 മീറ്റർ ജലനിരപ്പിലാണ് അപകടമുന്നറിയിപ്പ് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |