ചെർപ്പുളശ്ശേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തി വച്ച ഷൊർണ്ണൂർ - നിലമ്പൂർ പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. പാസഞ്ചർ ട്രെയിനിനെ ദിവസേന ആശ്രയിച്ചിരുന്ന വിദ്യാർത്ഥികളും ജീവനക്കാരുമാണ് കോളേജുകളും സ്‌കൂളുകളും തുറന്നതോടെ ദുരിതത്തിലായിരിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ സർവീസ് നിറുത്തിവെച്ചിട്ട് രണ്ടു വർഷമാകാൻ പോവുകയാണ്.
ഷൊർണൂർ, അങ്ങാടിപ്പുറം, നിലമ്പൂർ എന്നിവിടങ്ങളിലെ കോളജുകളിൽ പഠിക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥികളടക്കം ഈ റൂട്ടിലെ നിരവധി യാത്രക്കാർക്ക് ഏളുപ്പത്തിലുള്ള യാത്രാ മാർഗ്ഗമായിരുന്നു ഈ സർവീസ്. ട്രെയിൻ സൗകര്യം മാത്രം നോക്കി കോളേജുകളിലും സ്‌കൂളുകളിലും അഡ്മിഷൻ നേടിയ വിദ്യാർത്ഥികളും ഇക്കൂട്ടത്തിലുണ്ട്.
സ്‌കൂളുകളും കോളേജുകളും വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ ഈ യാത്രക്കാരെല്ലാം ദുരിതത്തിലായിരിക്കുകയാണ്. ആവശ്യ സ്ഥലങ്ങളിലേക്കെത്താൻ മറ്റു മാർഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണിവർക്ക്. ഇത് സമയനഷ്ടത്തിനും സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിരുന്നവർക്ക് ധനനഷ്ടത്തിനും കാരണമാകുന്നുണ്ട്. കുലുക്കല്ലൂർ, നെല്ലായ, വല്ലപ്പുഴ പഞ്ചായത്തു
കളിലെ നൂറു കണക്കിന് യാത്രക്കാരാണ് പാസഞ്ചർ സർവീസിനെ ആശ്രയിച്ചിരുന്നത്. അവരെല്ലാം ഇപ്പോൾ വേറെ വഴി തേടേണ്ട അവസ്ഥയിലാണ്.
ഓടിത്തുടങ്ങണേ.., നിറുത്തണേ
ആറ് പാസഞ്ചർ ട്രെയിനുകളും ഒരു എക്സ്പ്രസ്സുമടക്കം 14 ട്രെയിൻ സർവീസുകളാണ് നിലമ്പൂർ - ഷൊർണ്ണൂർ റൂട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ എക്സ്പ്രസ്സിനും രാജ്യറാണിക്കും മിക്കയിടത്തും സ്റ്റോപ്പില്ലാത്തതും പ്രശ്നമാണ്. കോട്ടയം - നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് ഷൊർണൂർ വിട്ടാൽ പാലക്കാട് ജില്ലയിൽ മറ്റ് സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |