ന്യൂഡൽഹി: ഒരു ക്ഷേത്രത്തിന്റെ ദൈനംദിനമായുളള ആചാരങ്ങളിൽ കോടതിയ്‌ക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ ദൈനംദിന ചടങ്ങിൽ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച ഹർജി തളളിക്കൊണ്ടുളള വിധിയിലാണ് നിർണായകമായ ഈ അഭിപ്രായം കോടതി വ്യക്തമാക്കിയത്. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് നിശ്ചിത നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇടപെടുക മാത്രമേ കോടതിയ്‌ക്ക് ചെയ്യാൻ കഴിയൂവെന്ന് ചീഫ് ജസ്‌റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
തിരുപ്പതിക്ഷേത്രത്തിലെ ദൈനംദിന ആചാരങ്ങളിൽ കോടതി നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യം ഉന്നയിച്ച് ഹർജിക്കാരനായ ശ്രീവരി ദാദ നൽകിയ ഹർജി ആന്ധ്രാ ഹൈക്കോടതി മുൻപ് തളളിയിരുന്നു. ഈ വിധിക്കെതിരെയാണ് ശ്രീവരി ദാദ സുപ്രീംകോടതിയെ സമീപിച്ചത്. ആചാരങ്ങൾ നേരാംവണ്ണം നടക്കാതെ വന്നാൽ സിവിൽ കേസിൽ പരാതി നിർണയിക്കാൻ വിചാരണ കോടതിയിൽ മാത്രമേ സാധിക്കൂവെന്ന് ചീഫ് ജസ്‌റ്റിസ് എൻ.വി രമണ, ജസ്‌റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്‌റ്റിസ് ഹിമ കൊഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രത്തിൽ തേങ്ങ ഉടയ്‌ക്കേണ്ടതെങ്ങനെ ആരതി ഉഴിയേണ്ടത് എങ്ങനെ എന്നെല്ലാം പറയാൻ ഭരണഘടനാ സ്ഥാപനമായ കോടതിയ്‌ക്ക് കഴിയുമോയെന്ന് ചോദിച്ച കോടതി എന്നാൽ ഭരണസമിതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ വ്യക്തത വരുത്താൻ കോടതിയ്‌ക്ക് കഴിയുമെന്നും വ്യക്തമാക്കി. എട്ടാഴ്‌ചയ്‌ക്കകം ഹർജിക്കാരന്റെ പരാതിയിൽ ക്ഷേത്രഭരണസമിതി ഒരു പരിഹാരം കാണണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർജിക്കാരന്റെ പരാതിയിൽ നേരത്തെ മറുപടി നൽകിയ ക്ഷേത്രഭരണസമിതി ആചാരങ്ങൾ അണുവിട മാറ്റമില്ലാതെ നന്നായി നടത്തുന്നുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |