കോട്ടയം: കാർ യാത്രയ്ക്കിടെ പുറത്തിറങ്ങി ഫോണിൽ ക്ഷുഭിതനായി സംസാരിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ പത്മനാഭൻ നായർ - രാധാമണി ദമ്പതികളുടെ മകൻ ത്രയീശത്തിൽ പി. ഹരികൃഷ്ണനാണ് (37) മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം ജീവനൊടുക്കിയത്.
ബൈക്ക് ഷോറൂം മാനേജരായ ഹരികൃഷ്ണൻ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് കാർ നിറുത്തി ഫോണിൽ ക്ഷുഭിതനായി സംസാരിച്ച് പുറത്തിറങ്ങിയ ശേഷം അതുവഴി വന്ന ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു. ആരോടാണ് സംസാരിച്ചതെന്ന് ഫോൺ പരിശോധിച്ച ശേഷമേ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: ലക്ഷ്മി വർമ്മ (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്). മക്കൾ: ആർദ്രജ, ആർദ്രവ്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |