കോട്ടയ്ക്കൽ: മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച ഭാര്യയുടെ ആറു ബന്ധുക്കൾ അറസ്റ്റിൽ. മലപ്പുറം, കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ അസീബിനെ (30) മർദ്ദിച്ച കേസിലാണ് കോട്ടയ്ക്കൽ ചങ്കുവെട്ടി ചോലപ്പുറത്ത് മജീദ് (38), അബ്ദുൾ ജലീൽ (34), ഷഫീഖ് (30), കിഴക്കേപ്പറമ്പൻ ഷംസുദ്ദീൻ (35), ഷഫീർ അലി (31), മുസ്തഫ (62) എന്നിവർ അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടയ്ക്കലിൽ ചികിത്സയിലാണ്.
ഒന്നരമാസം മുമ്പായിരുന്നു അസീബിന്റെ വിവാഹം. അസീബുമായി വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. പിന്നാലെ ഭാര്യയുടെ ബന്ധുക്കൾ മുത്തലാഖ് ആവശ്യപ്പെട്ടു. സമ്മതിക്കാത്തതിനെ തുടർന്ന് ജോലിസ്ഥലത്തു നിന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്നാണ് അസീബിന്റെ പരാതി. ആസിഡ് അടക്കമുള്ളവ കൈവശം വച്ചാണ് അക്രമികളെത്തിയതെന്നും പരാതിയുണ്ട്. അസീബിന്റെ മൂക്കിനും വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
ഭാര്യയോട് അസീബ് ക്രൂരമായി പെരുമാറിയെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ അഭിപ്രായവ്യത്യസങ്ങളേ ഉള്ളൂവെന്നാണ് അസീബ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |