ന്യൂഡൽഹി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് കീഴടക്കി കേരളം ക്വാർട്ടറിൽ കടന്നു. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹിമാചൽ നശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളം മൂന്ന് പന്ത് ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനും (57 പന്തിൽ 60, 4 ഫോർ 2 സിക്സ്) ക്യാപ്ടൻ സഞ്ജു സാംസണുമാണ് (പുറത്താകാതെ 39 പന്തിൽ 52, 6 ഫോർ 1 സിക്സ്) കേരളത്തിന്റെ ചേസിംഗിലെ മുന്നണിപ്പോരാളികൾ ആയത്.സച്ചിൻ ബേബി (10)സഞ്ജുവിനൊപ്പം പുറത്താകാതെ നിന്നു.
നേരത്തേ നേ അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ രാഘവ് ധവാനും (52 പന്തിൽ 65) , 36റൺസെടുത്ത പ്രഷാന്ത് ചോപ്രയുമാണ് ഹിമാചലിനെ 145ൽ എത്തിച്ചത്. കേരളത്തിനായി എസ്. മിഥുൻ 2 വിക്കറ്റ് വീഴ്ത്തി. മനുകൃഷ്ണൻ 3 ഓവറിൽ 4 റൺസ് മാത്രം നൽകി 1വിക്കറ്റ് വീഴ്ത്തി.
നാളെ തമിഴ്നാടാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |