യോഗനാദം 2021 നവംബർ 16 ലക്കം എഡിറ്റോറിയൽ
.............................................
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകളിലെ വിവേചനത്തെക്കുറിച്ച് എത്രയോ കാലമായി നാം ചർച്ച ചെയ്യുന്നു. ഒരേക്ളാസിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് മതവും ജാതിയും നോക്കി വ്യത്യസ്തമായ തുകയുടെ സ്കോളർഷിപ്പുകൾ നൽകുന്ന നാടാണ് നമ്മുടേത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് ലഭിക്കുന്നതിനെക്കാൾ ഉയർന്ന തുകയാണ് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ലഭിക്കുക. അതിനെക്കാൾ ഉയർന്നതാണ് സവർണ സമുദായങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ. അർഹതയുടെ മാനദണ്ഡങ്ങളിലും ഇതുപോലെ പ്രകടവും അന്യായവുമായ വിവേചനങ്ങളുണ്ട്. കുഞ്ഞുമനസുകളിൽ വിവേചനം സർക്കാർ ചെലവിൽ കുത്തിവയ്ക്കുകയാണ് ഈ സ്കോളർഷിപ്പുകൾ.
നിലവിൽ പിന്നാക്ക വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിന് അർഹത നേടാൻ 2.5 ലക്ഷം രൂപയാണ് വാർഷിക വരുമാനപരിധി. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് ഹയർസെക്കൻഡറിതല സ്കോളർഷിപ്പിന് നാല് ലക്ഷം രൂപയാണ് പരിധി. ന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോൾ ഇത് ഒരു ലക്ഷം രൂപയായി നിലനിറുത്തുന്നതും അവരോട് ചെയ്യുന്ന അന്യായമാണ്. സംസ്ഥാനം നടപ്പാക്കുന്ന കുമാരപിള്ള കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള സാമ്പത്തിക സഹായങ്ങൾക്കും ഒരു ലക്ഷമാണ് പരിധി. ഇങ്ങനെ തോന്നിയതു പോലുള്ള മാനദണ്ഡങ്ങളാണ് നിലവിലുള്ളത്.
കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പുകളാണ് സംസ്ഥാനത്ത് ഏറ്റവുധികം വിതരണം ചെയ്യുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പിന് 70 കോടി സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കുമ്പോൾ പിന്നാക്ക വിഭാഗങ്ങളുടെ വിഹിതം വെറും ഏഴ് കോടി മാത്രമായിരുന്നു. വർഷാവർഷം ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകുമെങ്കിലും അനുപാതത്തിൽ കാര്യമായ മാറ്റമുണ്ടാകാറില്ല. മുന്നാക്ക വിഭാഗക്കാർക്കുള്ള മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് നൽകുന്നത്.
സംസ്ഥാനത്തിന്റെ സ്വന്തം സ്കോളർഷിപ്പുകളിലും വിദ്യാഭ്യാസസഹായ പദ്ധതികളിലും വിവേചനങ്ങൾക്ക് കുറവില്ല. ഈ സമ്പ്രദായം ഇത്രയും കാലം നിലനിന്നത് നാണക്കേടാണ്.
രാജ്യത്തെ പട്ടികവിഭാഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ ഏകോപിപ്പിച്ച് ഏകരൂപം നൽകാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നടപടി ആരംഭിച്ചത് ശുഭകരമായ കാര്യമാണ്. വൈകിയാണെങ്കിലും ഇത്തരമൊരു ആലോചന കേന്ദ്രസർക്കാരിന് തോന്നിയല്ലോ. പാവപ്പെട്ടവരുടെ കാര്യമായതുകൊണ്ടാകും ഈ സംഭവത്തിന് കാര്യമായ മാദ്ധ്യമശ്രദ്ധ കിട്ടാതെ പോയത്. മാനദണ്ഡങ്ങൾ, തുക, വിതരണ രീതികൾ, സമയം എന്നിവ സംബന്ധിച്ച പരാതികളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയെടുത്ത് ഇക്കാര്യം പരിശോധിച്ചു. വിഷയം പഠിക്കാൻ മാസങ്ങൾക്ക് മുമ്പേ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ മന്ത്രിതല സമിതിയെയും നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശകൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തികവർഷം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പ്രതീക്ഷിക്കാം. ഒരേക്ളാസിലെ സ്കോളർഷിപ്പിന് ഒരേതുകയും രക്ഷിതാക്കളുടെ വരുമാനത്തിന് ഒരേമാനദണ്ഡവും വേണമെന്നാണ് റിപ്പോർട്ടിൽ പ്രധാന നിർദേശമത്രെ. ഇന്ത്യയൊട്ടാകെ സ്കോളർഷിപ്പുകൾ ഒരേസമയം വിതരണം ചെയ്യണമെന്നും ശുപാർശയുണ്ട്.
രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളിലെ മൂന്നുകോടി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരുകളിലൂടെ സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. ഇതിൽ 90 ലക്ഷം പേർ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ്. കേന്ദ്ര പട്ടികവർഗ മന്ത്രാലയം 30 ലക്ഷം സ്കോളർഷിപ്പുകളും ന്യൂനപക്ഷ മന്ത്രാലയം 40 ലക്ഷം സ്കോളർഷിപ്പുകളും വേറെ വിതരണം ചെയ്യുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ തുകയും മാനദണ്ഡങ്ങളും വിതരണവും വ്യത്യസ്തമാണ്. ന്യൂനപക്ഷങ്ങളിലെ പിന്നാക്കവിഭാഗങ്ങൾക്ക് ഒ.ബി.സി സ്കോളർഷിപ്പിനും കേരളത്തിൽ അപേക്ഷിക്കാനാകും. ഒന്നേ ലഭിക്കൂ എന്നതിനാൽ അവർ കുറഞ്ഞ തുകയുള്ള ഈ സ്കോളർഷിപ്പ് അവഗണിക്കുകയാണ് പതിവ്.
സുസജ്ജമായ പുതിയ പോർട്ടൽ തയ്യാറാക്കി കേന്ദ്രീകൃതമായ വെരിഫിക്കേഷൻ നടത്തി ഓൺലൈനിലൂടെ നേരിട്ട് ഈ പദ്ധതി നടപ്പാക്കുന്ന കാര്യവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. എന്തായാലും വിവേചനമൊന്നുമില്ലാതെ കൃത്യമായി നമ്മുടെ കുട്ടികൾക്കെല്ലാം സ്കോളർഷിപ്പ് ലഭിക്കട്ടെ. വലിയ തുകയല്ലെങ്കിൽ കൂടിയും പാവപ്പെട്ട കുട്ടികൾക്ക് അതൊരു സഹായം തന്നെയാണ്.
കുമാരപിള്ള കമ്മിഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി സംസ്ഥാനം വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പിലും സ്റ്റൈപ്പന്റിലും സമാനമായ പോരായ്മകളുണ്ട്. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പാത പിന്തുടരണം. വിശേഷിച്ച് ഭാവിതലമുറയുടെ കാര്യമാകുമ്പോൾ. അവർ ചെറിയ ക്ളാസുകളിലെങ്കിലും തുല്യരായി വളരട്ടെ.
വിദ്യാഭ്യാസകാര്യം മാറ്റിനിറുത്തിയാൽ നമ്മുടെ കൊച്ചുകേരളത്തിൽ നടപ്പാക്കുന്ന പല സാമൂഹ്യക്ഷേമപദ്ധതികളിലും ജാതിയും മതവും തിരിച്ച്, കേട്ടാൽ അസംബന്ധമെന്ന് തോന്നുന്ന പലവിധ സഹായ പദ്ധതികളുമുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാന പിന്നാക്കസമുദായ വികസന കോർപ്പറേഷന്റെ വായ്പാ പദ്ധതികൾ. ഒരേ പദ്ധതിക്ക് ഹൈന്ദവർ ന്യൂനപക്ഷങ്ങളെക്കാൾ രണ്ട് മൂന്നും ശതമാനം അധികം പലിശ നൽകണം. വായ്പാതുക ഹൈന്ദവരുടേതിനെക്കാൾ ഇരട്ടിയും നൽകും. ഇതിനും പുറമേ കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ന്യൂനപക്ഷങ്ങൾക്ക് മാത്രമായി ഒട്ടേറെ പ്രത്യേകം വായ്പാ പദ്ധതികളും കോർപ്പറേഷൻ നടപ്പാക്കുന്നുണ്ട്. വിധവാസഹായവും ഗൃഹനിർമ്മാണ വായ്പയുമെല്ലാം ഇതേപോലെ വിവേചനപരം തന്നെ. പലവകുപ്പുകളും പലരീതിയിൽ ജാതിയും മതവും നോക്കി ആനുകൂല്യങ്ങൾ നൽകുന്നു. കേന്ദ്രപദ്ധതികളിലും ഇതേപോലെ തന്നെ ന്യൂനതകളുണ്ട്. ഇതിനൊക്കെ എന്ത് ന്യായം പറയാനാണ്. സാംസ്കാരിക കേരളത്തിന് തന്നെ നാണക്കേടാണ് ഇത്തരം ഇടപാടുകൾ. നവോത്ഥാന മുന്നേറ്റങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് സർക്കാർ വിലാസം പദ്ധതികൾ. പല കാലങ്ങളിൽ പല സർക്കാരുകൾ സദുദ്ദേശത്തോടെ നടപ്പാക്കിയതാകും ഇതിൽ പലതും. ഇവയെല്ലാം സമഗ്രമായി പരിശോധിക്കേണ്ട കാലമായി. സ്കോളർഷിപ്പുകൾ പോലെ ഇത്തരം പന്തിയിലെ പക്ഷാഭേദങ്ങൾ തിരുത്താനുള്ള സന്മനസും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിയന്തരമായി ഒരു മന്ത്രിസഭാ സമിതിയെത്തന്നെ നിയോഗിച്ച് ഇക്കാര്യങ്ങൾ പഠിച്ച് ന്യായമായ പരിഷ്കാരങ്ങൾ വരുത്താൻ കേരള സർക്കാരും തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |