''എട്ടാമത്തെ വയസിൽ ബൈസിക്കിൾ തീവ്സ് കണ്ടു.പതിനൊന്നു കഴിഞ്ഞപ്പോൾ കുറോസോവ ചിത്രങ്ങൾ കാണാൻ തുടങ്ങി.സിനിമയിലേക്കാണ് ജനിച്ചുവീണതെന്നു പറയാം. എനിക്ക് നാലാഴ്ച പ്രായമുള്ളപ്പോൾ അച്ഛൻ സംവിധാനം ചെയ്ത ടെലിഫിലിമിൽ തൊട്ടിലിൽ കിടക്കുന്ന കുട്ടിയായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.""-യദു വിജയകൃഷ്ണൻ സംസാരിക്കുകയായിരുന്നു. യദു പ്രശസ്ത ചലച്ചിത്ര നിരൂപകനും കഥാകൃത്തും സംവിധായകനുമായ വിജയകൃഷ്ണന്റെ മകനാണ്.യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ കഥാചിത്രം സംസ്കൃതത്തിലാണ്.ബോധായനന്റെ ഭഗവദജ്ജുകം എന്ന സംസ് കൃത നാടകത്തെ ആസ്പദമാക്കി യദു ഒരുക്കിയ അതേപേരിലുള്ള ചിത്രം ഐ.എഫ്.എഫ്.ഐയിലെ ( ഇഫി ) ഇന്ത്യൻ പനോരമയിൽ നവംബർ 25 ന് വൈകിട്ട് നാലുമണിക്ക് പ്രദർശിപ്പിക്കും.
'' സംസ്കൃത ചിത്രങ്ങൾ പൊതുവെ വിരസമായിത്തോന്നാം.ആ പ്രശ്നം ഉണ്ടാകാതിരിക്കാൻ ഹാസ്യരസപ്രധാനമായിട്ടാണ് ഞാൻ ഈ ചിത്രം എടുത്തത്. പ്രേക്ഷകർക്ക് റിലാക്സ് ചെയ്തിരുന്ന് കാണാൻ പറ്റുന്നതാണ് എന്റെ ഭഗവദജ്ജുകം എന്ന് ഞാൻ കരുതുന്നു.മൂലകഥയിൽ മാറ്റം വരുത്താതെ എന്റേതായ ഇംപ്രവസൈസേഷൻ ഞാൻ നടത്തിയിട്ടുണ്ട്.""ചലച്ചിത്രോത്സവത്തിനു തൊട്ടുമുമ്പ് സംസാരിക്കവെ യദു പറഞ്ഞു. ആദ്യചിത്രം തന്നെ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് ഈ യുവസംവിധായകൻ.
കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പരിസ്ഥിതിചിത്രം എടുത്തെങ്കിലും ( നെലമ്പോ -താമരയുടെ ശാസ്ത്രീയനാമം ) അത് പുറത്ത് കാണിച്ചിരുന്നില്ല.അച്ഛന്റെ ഒപ്പം പോയാണ് യദു സിനിമയുടെ ലോകത്തേക്ക് കടന്നുവരുന്നത്. മയൂരനൃത്തം എന്ന വിജയകൃഷ്ണന്റെ ചിത്രത്തിൽ നടി മോഹിനിയുടെ കുട്ടിക്കാലം പെൺകുട്ടിയായി അവതരിപ്പിച്ചു.തകഴിയെക്കുറിച്ച് വിജയകൃഷ്ണൻ എടുത്ത ഡോക്യുമെന്ററിയിൽ തകഴിയുടെ ബാല്യകാലവും അഭിനയിച്ചു.സംവിധായകനാകണമെന്നതു തന്നെയായിരുന്നു യദുവിന്റെ ലക്ഷ്യം. ചങ്ങനാശേരി യിൽ ജോൺ ശങ്കരമംഗലം ചെയർമാനായുള്ള മീഡിയാ സ്കൂളിൽ( എം.ജി.സർവകലാശാല ) നിന്ന് പഠിച്ചിറങ്ങിയ ഉടൻ ജനം ടിവിയിൽ പ്രൊഡ്യൂസറായി ചേർന്നു.ചരിത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് 23 ഡോക്യുമെന്ററികൾ എടുത്തു.ആദിശങ്കരന്റെ യാത്രകളെ ആസ്പദമാക്കി ശങ്കരദിഗ് വിജയം എന്ന പേരിൽ 55 എപ്പിസോഡുള്ള ട്രാവലോഗും ചെയ്തു.
''ഒരു പൂന്തോട്ടത്തിൽ നടക്കുന്ന നാടകത്തെ ഒരു സിനിമയ്ക്ക് വേണ്ടി സിനിമയുടെ ഭാഷയിലേക്ക് മാറ്റുകയായിരുന്നു ആദ്യം ചെയ്തതെന്ന് സംവിധായകൻ യദു വിജയകൃഷ്ണൻ പറയുന്നു .""സിനിമയ്ക്ക് വേണ്ടി നാടകത്തിലുള്ള പല ഭാഗങ്ങളും ഒഴിവാക്കി പല ഭാഗങ്ങളും കൂട്ടിച്ചേർത്തു.നാടകം മുഴുവനായി ഒരു പൂന്തോട്ടത്തിലായിരുന്നു.കൂടുതൽ ഫ്രെയിമുകൾ ചിട്ടപ്പെടുത്തുന്നതിന് വേണ്ടി കൂടുതൽ സീനുകൾ ഉൾപ്പെടുത്തി. ഇതുവരെയുള്ള സംസ്കൃത ചിത്രങ്ങൾ ഗോൾഡൻ ടോണിലാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് മാജിക്കൽ റിയലിസം പോലെ പല നിറത്തിലുള്ള ടോണാണ് ഉപയോഗിച്ചിരിക്കുന്നത്.മുഴുവനായി തിരുവനന്തപുരത്താണ് ചിത്രീകരിച്ചത്. ഖത്തറിലുള്ള കിരൺരാജാണ് ചിത്രത്തിന്റെ നിർമ്മാതാവ്.അദ്ദേഹത്തിന്റെ പ്രേരണയിലാണ് ഭഗവദജജുകമെടുക്കുന്നത്. ചിത്രത്തിൽ പ്രദീപ് കുമാർ ,പാർവതി .വി നായർ എന്നിവരാണ് മുഖ്യവേഷം അവതരിപ്പിക്കുന്നത്.അടുത്ത സിനിമ ചിലപ്പോൾ ഹിന്ദിയിലായിരിക്കും. വെബ് സീരീസും പരിഗണനയിലുണ്ട്.റിട്ട.അദ്ധ്യാപികയായ ആശയാണ് അമ്മ.തത്വമയി ഓൺ ലൈൻ ചാനലിൽ പ്രോഗ്രം ചെയ്യുന്ന ശ്രുതി വിജയകൃഷ്ണൻ സഹോദരിയാണ്.ഇന്ത്യൻ പനോരമ നോൺ ഫീച്ചർ വിഭാഗം ജൂറിയിൽ മുമ്പ് അംഗമായിരുന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |