തിരുവനന്തപുരം: ഒക്ടോബർ 12 മുതൽ ഈ മാസം 17 വരെയുണ്ടായ മഴയിൽ നശിച്ചതിൽ ഏറിയപങ്കും നെൽകൃഷി. മടവീണും ബണ്ട് മുറിഞ്ഞും കുട്ടനാട്ടിലാണ് കൂടുതൽ നെൽകൃഷി നാശം. സംസ്ഥാനത്താകെ 14,905 ഹെക്ടർ വയലുകളിൽ 224.46 കോടി രൂപയുടെ നെൽകൃഷിയാണ് നശിച്ചത്. 35,453 കർഷകരുടെ കൃഷിയിടം നശിച്ചു. സംസ്ഥാനത്തെ 560 കോടിയുടെ കാർഷിക നഷ്ടക്കണക്കിലാണ് കൃഷിവകുപ്പ് നെൽകൃഷിനാശം വ്യക്തമാക്കുന്നത്.
ആലപ്പുഴ ,പാലക്കാട്,കോട്ടയം,മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും നെൽകൃഷിക്ക് നാശം ഉണ്ടായത്. ആകെ 62,996 ഹെക്ടറിലാണ് നാശം. 1.43 ലക്ഷത്തിലേറെ കർഷകരാണ് ബുദ്ധിമുട്ടുന്നത്.
ഈ മാസം 10 മുതൽ ഇന്നലെ വരെയുള്ള മഴയിൽ മാതം 160.6 കോടിയാണ് വിവിധ വിളകളുടെ നാശം .
ആലപ്പുഴയിലാണ്ഏറ്റവും കൂടുതൽ കൃഷിനാശം.100.36 കോടി. തൃശൂരിൽ 97.91 കോടിയുടെ നാശമുണ്ടായി. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്- 55 ലക്ഷം.
സംസ്ഥാനത്താകെ 24.78 ലക്ഷം വാഴകൾ ഒടിഞ്ഞുവീണു. പകുതിയോളം കുലച്ചവയാണ്. 23,298 കർഷകരെ ബാധിച്ചു. 99.15 കോടി രൂപയാണ് വാഴക്കൃഷി നഷ്ടം. 997 ഹെക്ടറിലെ മരച്ചീനിയും പൂർണമായി നശിച്ചു. 31.08 കോടി രൂപ നഷ്ടമായി. ടാപ്പ് ചെയ്‌തു തുടങ്ങിയ 65,210 റബ്ബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 63 ,822 മരങ്ങളും ഒടിഞ്ഞുവീണു. 14.1 കോടി രൂപയുടെ ഏലക്കൃഷി, 4.04 കോടിയുടെ കുരുമുളക് കൃഷി, 2.19 കോടിയുടെ പച്ചക്കറിക്കൃഷി എന്നിവയും തെങ്ങ്, കമുക്, തേയില എന്നിവയും പെരുമഴയിൽ നശിച്ചു.
കർഷകർക്ക് നഷ്ടപരിഹാരം
വിള ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് വിളനാശത്തിന്റെ പകുതിയിലധികം തുക നഷ്ടപരിഹാരമായി ലഭിക്കും. ഒരു നേന്ത്രവാഴയ്ക്ക് 300 രൂപ വിള ഇൻഷ്വറൻസും 100 രൂപ പ്രകൃതി ക്ഷോഭ ദുരിതാശ്വാസവും ലഭിക്കും .വിള ഇൻഷ്വറൻസിൽ അംഗമല്ലാത്ത കർഷകന് 100 രൂപ മാത്രമാണ് ലഭിക്കുക. സമാനമായ നിലയിലാണ് മറ്റു വിളകൾക്കും നഷ്ടപരിഹാരം അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |