മലയാള സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കളിലൊരാളായ ഇന്ദ്രൻസ് വെള്ളിത്തിരയിൽ 40 വർഷം പൂർത്തിയാക്കുന്നു
ഇന്ദ്രൻസ് എന്ന തുന്നൽക്കടയാണ് സുരേന്ദ്രനെ ഇന്ദ്രൻസാക്കിയത്. മലയാളത്തിലും തമിഴിലുമായി നാനൂറിലധികം സിനിമകളിൽ അഭിനയിച്ച ഇന്ദ്രൻസ് വെള്ളിത്തിരയിൽ 40 വർഷം പൂർത്തിയാക്കുകയാണ്.
ചൂതാട്ടത്തിലല്ല തുടക്കം ഇതും ഒരു ജീവിതത്തിൽ
അമച്വർ നാടകങ്ങളിലായിരുന്നു ഇന്ദ്രൻസിന്റെ അഭിനയത്തുടക്കം. സിനിമയിൽ ഇന്ദ്രൻസ് വസ്ത്രാലങ്കാര സഹായിയായി പ്രവർത്തിച്ചതും ചെറിയൊരു വേഷം ചെയ്തതും ചൂതാട്ടം എന്ന ചിത്രത്തിലാണെന്നാണ് വിക്കിപീഡിയ പറയുന്നതും പലരും വിശ്വസിക്കുകയും ചെയ്യുന്നതെങ്കിലും സത്യമതല്ല.അന്തരിച്ച ഡബിംഗ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ ആദ്യ ഭർത്താവും സംവിധായകൻ ദീപന്റെ പിതാവുമായ വെളിയം ചന്ദ്രൻ സംവിധാനം ചെയ്ത ഇതും ഒരു ജീവിതം എന്ന സിനിമയിലായിരുന്നു ഇന്ദ്രൻസിന്റെ തുടക്കം. സുകുമാരനും ജഗതിയും തിക്കുറിശിയും കല്പനയും കനകദുർഗയുമൊക്കെ അഭിനയിച്ച ആ സിനിമയിൽ ഇന്ദ്രൻസും ചെറിയൊരു വേഷം ചെയ്തു. വസ്ത്രാലങ്കാര സഹായിയായി ഇന്ദ്രൻസ് തുടക്കമിട്ടതും ആ സിനിമയിൽ തന്നെ.
കുമാരപുരത്തെ സുബാഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്
തിരുവനന്തപുരത്ത് കുമാരപുരത്തെ സുബാഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിലെ സജീവാംഗമായിരുന്നു ഇന്ദ്രൻസ്. ക്ളബിന്റെ പരിപാടികളുടെ മേയ്ക്കപ്പിന്റെ ചുമതലക്കാരൻ പിൽക്കാലത്ത് സിനിമാ മേയ്ക്കപ്പുമാനായി മാറിയ മോഹൻദാസിനായിരുന്നു. മോഹൻദാസ് സിനിമയിൽ തുടക്കമിട്ട സമയത്ത് കോസ്റ്റ്യൂമർ ലക്ഷ്മണനുമായി പരിചയപ്പെട്ടു. മോഹൻദാസ് വഴിയാണ് ഇന്ദ്രൻസ് ലക്ഷ്മണിന്റെ അസിസ്റ്റാന്റായി സിനിമയിലെത്തുന്നത്.ഇതും ഒരു ജീവിതം , ചൂതാട്ടം തുടങ്ങിയ സിനിമകളിലൊക്കെ ലക്ഷ്മണന്റെ സഹായിയായിരുന്നു ഇന്ദ്രൻസ്.
സീരിയലിലും തിളങ്ങി
രാജീവ് രംഗൻ സംവിധാനം ചെയ്ത കുഞ്ഞമ്മയും കൂട്ടുകാരും എന്ന സീരിയലിലാണ്
ഇന്ദ്രൻസിന് ശ്രദ്ധേയമായ വേഷം ലഭിക്കുന്നത്. തുടർന്ന് സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ലഭിച്ച് തുടങ്ങി.
രാജീവ് രംഗൻ അക്കാലത്ത് സിബി മലയിലിന്റെ സഹസംവിധായകനായിരുന്നു. മാലയോഗത്തിന്റെ സെറ്റിൽവച്ച് രാജീവ് രംഗനുമായുള്ള പരിചയമാണ് ഇന്ദ്രൻസിനെ മിനിസ്ക്രീനിലെത്തിച്ചത്.
സുരേഷ് ഉണ്ണിത്താന്റെ ശുപാർശ പത്മരാജൻ സിനിമകളിലെ വേഷങ്ങൾ
പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിൽ ഇന്ദ്രൻസായിരുന്നു കോസ്റ്റ്യൂമർ. സുരേഷ് ഉണ്ണിത്താനായിരുന്നു ആ സിനിമയിലെ അസോസിയേറ്റ്. ഇന്ദ്രൻസിന്റെ ആദ്യ സിനിമയായ ഇതും ഒരു ജീവിതത്തിന്റെ അസോസിയേറ്റും സുരേഷ് ഉണ്ണിത്താനായിരുന്നു.
``അമച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രൻസിനും ഒരു വേഷം കൊടുക്കണ''മെന്ന് സുരേഷ് ഉണ്ണിത്താൻ പത്മരാജനോട് പറയുമായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ മുതലുള്ള തന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും പത്മരാജൻ ഇന്ദ്രൻസിന് വേഷം നൽകി.
ബ്രേക്കായത് സി.ഐ.ഡി ഉണ്ണിക്കൃഷ്ണൻ
രാജസേനന്റെ സി.ഐ.ഡി ഉണ്ണിക്കൃഷ്ണൻ ബി.എ, ബി.എഡ് ആണ് ചിരിവഴിയിൽ ഇന്ദ്രൻസിന് ബ്രേക്കായത്. ജയറാമിനൊപ്പം നിൽക്കുന്ന ആ`ഇഷ്ടിക പ്രേമി'യുടെ വേഷവും `` നല്ല രസ്യൻ കട്ട'' യെന്ന ഡയലോഗുമൊക്കെ സൂപ്പർ ഹിറ്റായിരുന്നു. പിന്നാലെ വന്ന അനിയൻ ബാവ ചേട്ടൻ ബാവ, കിലുകിൽ പമ്പരം. ത്രീമെൻ ആർമി തുടങ്ങിയ സിനിമകൾ ഇന്ദ്രൻസ് തരംഗംതന്നെ സൃഷ്ടിച്ചു.
സ്വഭാവ നടനിലേക്കുള്ള ചുവടുവയ്പ്പ്
ടി.വി. ചന്ദ്രന്റെ കഥാവശേഷനാണ് ഹാസ്യ നടനിൽ നിന്ന് സ്വഭാവനടനിലേക്കുള്ള ഇന്ദ്രൻസിന്റെ ചുവടുവയ്പ്പിന് തുടക്കമിട്ടത്. അപ്പോത്തിക്കരി, ആളൊരുക്കം, ആട്, ഹോം വേലുക്കാക്ക ഒപ്പ് ക, തൃശൂർപൂരം,. കമ്മാര സംഭവം തുടങ്ങിയ സിനിമകളൊക്കെ ഇന്ദ്രൻസ് എന്ന അഭിനേതാവിന്റെ മറ്റൊരു മുഖമാണ് കാണിച്ച് തന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേളു
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇന്ദ്രൻസ് ഇപ്പോൾ അഭിനയിക്കുന്നത്. പാലക്കാട് അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസിന് ഇനി രണ്ടു ദിവസത്തെ വർക്ക് കൂടിയുണ്ട്. കേളുവെന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ഇൗ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |