അയ്യന്തോൾ : ബന്ധുവിന്റെ വിവാഹത്തിന് പോയ ശേഷം രണ്ട് വർഷമായി അമ്മയ്ക്ക് സ്വന്തം ഭവനത്തിലേക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ അമ്മയ്ക്ക് അനുകൂലമായി മെയിന്റനൻസ് ട്രിബ്യൂണൽ തൃശൂർ സബ് ഡിവിഷൻ ഉത്തരവ്. ഇന്നലെ നടന്ന അദാലത്തിലാണ് വിധി. നാട്ടിൽ ജീവിക്കുന്ന 4 മക്കളുടെ കൂടെ 3 മാസം മാറി മാറി താമസിക്കാനും വിദേശത്ത് താമസമാക്കിയ മകനിൽ നിന്നും നിശ്ചിത തുക സംരക്ഷണ ചെലവിലേക്ക് അമ്മയ്ക്ക് നൽകാനും ട്രിബ്യൂണൽ ഉത്തരവ് ഇറക്കി. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം സംബന്ധിച്ച് പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രിബ്യൂണലും ജില്ലാ സാമൂഹിക നീതി വകുപ്പും ചേർന്ന് തൃശൂർ സബ് ഡിവിഷണലിലെ കൊവിഡ് കാലയളവിലെ പരാതികൾ പരിഹരിക്കാനാണ് അദാലത്ത് സംഘടിപ്പിച്ചത്. 70 പരാതികളിൽ 60 എണ്ണം പരിഹരിച്ചു. വരുന്ന ആഴ്ചകളിലും അദാലത്ത് നടത്തും. ആർ.ഡി.ഒ വിഭൂഷണൻ പി.എ., ട്രിബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യൻ, കൺസീലിയേഷൻ ഓഫീസർമാരായ ശിവദാസൻ പി, അരുൺ റോയ് പനക്കൽ, ദീപ .ആർ., ആർ.ഡി.ഒ ജീവനക്കാരായ സന്ദീപ് രവീന്ദ്രൻ, ബിജി ജോസ്, സ്മിജ ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |