SignIn
Kerala Kaumudi Online
Friday, 26 April 2024 7.53 AM IST

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലവേദന; 'സെക്യൂരിറ്റി ഏമാന്മാർ " വിലസുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. തലസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും പ്രധാന കവാടം മുതൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മേൽ ഭരണം നടത്തുന്നത് സുരക്ഷാ ജീവനക്കാരാണ്. രോഗികളോട് മാന്യമായി പെരുമാറുന്ന നിരവധി പേരുണ്ടെങ്കിലും അവർക്ക് ചീത്തപ്പേരുണ്ടാക്കുന്ന രീതിയിലാണ് ചില സെക്യൂരിറ്റി ഏമാന്മാരുടെ പ്രവർത്തനം. പാർക്കിംഗ്, ഒ.പി വിഭാഗത്തിലെ ക്യൂ എന്നിവിടങ്ങളിലാണ് സുരക്ഷാജീവനക്കാരും രോഗികളും തമ്മിൽ വാക്കേറ്റം പതിവാകുന്നത്. പലതും സംഘർഷങ്ങളിലേക്കും നീങ്ങാറുണ്ട്.

വിരമിച്ച പട്ടാളക്കാരെ അഭിമുഖം നടത്തിയാണ് നേരത്തെ ആശുപത്രികളിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്. ഏജൻസികളുടെ കടന്നുവരവോടെ ആശുപത്രികളിലും നിയമനം അതുവഴിയായി. പല ആശുപത്രികളിലും സെക്യൂരിറ്റി തസ്‌തികകളിൽ രാഷ്‌ട്രീയ നിയമനം കടന്നുകൂടിയെന്നാണ് ആരോപണം. കൊവിഡിന്റെ മറവിൽ മെഡിക്കൽ കോളേജിൽ രാഷ്‌ട്രീയ നിയമനങ്ങൾ നടന്നെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. സെക്യൂരിറ്റി ജീവനക്കാർക്കെതിരായ പരാതികൾ പരിഹരിക്കാനോ ചർച്ച ചെയ്യാനോ ആശുപത്രി വികസന സമിതി മെഡിക്കൽ കോളേജിലില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് പിരിച്ചുവിട്ട വികസന സമിതിയെ തിരിച്ചുകൊണ്ടുവരാൻ എൽ.ഡി.എഫും തയ്യാറായില്ല.

പതിവായി മോഷണം

മെഡിക്കൽ കോളേജ് മുതൽ താലൂക്ക് ആശുപത്രികളിൽ വരെ രാത്രിയായാൽ മോഷണം പതിവാണ്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇവയെല്ലാം നടക്കുന്നത്. വിശ്രമ കേന്ദ്രങ്ങളിലെയും വാർഡുകളിലെയും മോഷണ പരമ്പരകളാണ് കൂട്ടിരിപ്പുകാരുടെ ഉറക്കം കെടുത്തുന്നത്. ചാർജ് ചെയ്യാൻ വച്ചാൽ അതു പൂർത്തിയാകുംവരെ ഫോണിനു മുന്നിൽതന്നെ ഇരിക്കേണ്ട അവസ്ഥയാണ്. കണ്ണൊന്നു തെറ്റിയാൽ മൊബൈൽ കാണാതാകും. പാസ് പരിശോധനയിൽ സെക്യൂരിറ്റിക്കാർ കാണിക്കുന്ന അലംഭാവമാണ് മോഷണം കൂടാൻ കാരണം. പല ആശുപത്രികളിലും മോശമായ ഭാഷയിലാണ് സുരക്ഷാ ജീവനക്കാർ രോഗികളോട് പെരുമാറുന്നതെന്ന് വ്യാപക പരാതിയുണ്ട്.

സ്വന്തക്കാർക്ക് ആദ്യം വാക്‌സിൻ

കൊവിഡ് വാക്‌സിനെടുക്കാൻ വന്നവരെ മണിക്കൂറുകൾ വരിയിൽ നിറുത്തി സ്വന്തക്കാരെ പിൻവാതിൽ വഴി വാക്‌സിനെടുക്കാൻ കയറ്റിവിട്ട പേരൂർക്കട ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ നടപടി വിവാദത്തിന് കാരണമായിരുന്നു. ഡോക്‌ടർമാർ ഉൾപ്പെടെയുള്ളവരുടെ മൗനാനുവാദത്തോടെയായിരുന്നു ഇവരുടെ നടപടി.

മദ്യലഹരിയിൽ അസഭ്യം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രിയിൽ മദ്യലഹരിയിൽ രോഗികളെയും കൂട്ടിരിപ്പുകാരെയും അസഭ്യം വിളിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ നടപടി വിവാദമായിരുന്നു. ഇവരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഉപദ്രവം കൂടിയതോടെ വാർഡിലുണ്ടായിരുന്ന കൂട്ടിരിപ്പുകാർ മുഴുവൻ പുറത്തിറങ്ങി. രാത്രിയായാൽ ആശുപത്രിയിലെ മിക്ക സുരക്ഷാജീവനക്കാരും മദ്യലഹരിയിൽ ആശുപത്രിയിലെത്തുന്നവരോട് കയർക്കുന്നത് പതിവാണെന്ന് ആരോപണമുണ്ട്.

സി.സി ടിവി ഇല്ല

ആശുപത്രികളിലെത്തുന്നവരോട് അപമര്യാദയായി പെരുമാറുന്ന സുരക്ഷാ ജീവനക്കാരുടെ വിഷയം പലപ്പോഴും പുറംലോകം അറിയുന്നത് മൊബൈൽ കാമറ വഴിയാണ്. ഒട്ടുമിക്ക ആശുപത്രികളിലും സി.സി ടിവികൾ ഇല്ലെന്നതാണ് വസ്‌തുത. ഉള്ളതിൽ പലതും പ്രവർത്തിക്കുന്നുമില്ല. മെഡിക്കൽ കോളേജ് പരിസരത്തും ഇതുതന്നെ അവസ്ഥ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.