ലക്‌നൗ: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയ യുവാവിന് ഏഴുമണിക്കൂറിനുശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
വാഹനാപകടത്തിൽ പരിക്കേറ്റ ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ അർദ്ധരാത്രിയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ച ഡോക്ടർമാർ യുവാവ് മരിച്ചെന്ന് ഉറപ്പിച്ചു. തുടർന്ന് മേൽനടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിറ്റേന്ന് രാവിലെ പൊലീസും ബന്ധുക്കളും എത്തി മൃതദേഹം പരിശോധിക്കുന്നതിനിടെ ശ്രീകേഷിന്റെ സഹോദരഭാര്യയാണ് ശരീരത്തിന് അനക്കുമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ പൊലീസ് ഡോക്ടർമാരെ വിവരമറിയിച്ചു. അവരെത്തി നടത്തിയ പരിശോധനയിൽ ജീവനുണ്ടെന്ന് കണ്ടെത്തുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ശ്രീകേഷിന്റെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ബോധം വീണ്ടുകിട്ടിയിട്ടില്ല.
ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ പൊലീസിൽ പരാതി നല്‍കുമെന്നും മരിക്കാത്ത യുവാവിനെ ഫ്രീസറിലേക്ക് മാറ്റി ഡോക്ടര്‍മാരാണ് ആരോഗ്യനില വഷളാക്കിയതെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ ഇത്തരമൊരു സംഭവം അപൂർവത്തിൽ അപൂർവമാണെന്നും ഡോക്ടർമാർ പലതവണ പരിശോധിച്ച ശേഷമാണ് മരിച്ചുവെന്ന് ഉറപ്പിച്ചതെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നിലവിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനാണ് പ്രഥമപരിഗണന എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |