പാരിസ്: യൂറോപ്പിലെ പുതിയ കൊവിഡ് തരംഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. അടുത്ത വർഷം മാർച്ച് ആകുമ്പോഴേയ്ക്കും യൂറോപ്പിൽ 500,000ത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചേക്കാമെന്ന് ഡബ്ലിയു.എച്ച്.ഒ ഡയറക്ടർ ഡോ.ഹാൻസ് ക്ലൂജ് പറഞ്ഞു. മഞ്ഞുകാലം, വാക്സിനേഷന്റെ അഭാവം, ഡെൽറ്റ വകഭേദം എന്നിവയാണ് കൊവിഡ് വീണ്ടും പടരാനുള്ള കാരണമായി ഹാൻസ് ചൂണ്ടിക്കാട്ടിയത്. എല്ലാവരും കൃത്യമായി വാക്സിൻ എടുക്കണമെന്നും കൊവിഡിനെ തടയാനുള്ള മികച്ച മാർഗ്ഗമാണതെന്നും അദ്ദേഹം പറഞ്ഞു. നെതർലാൻഡ്സ്, ജർമ്മനി, ചെക്ക് റിപ്പബ്ലിക്ക്, ആസ്ട്രിയ അടക്കം മിക്ക യൂറോപ്യൻ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നിയന്ത്രണങ്ങൾക്കെതിരെ യൂറോപ്പിൽ പ്രതിഷേധവും ശക്തമാകുന്നുണ്ട്. നെതർലൻഡ്സിൽ രൂക്ഷ പ്രതിഷേധമാണ് നടക്കുന്നത്. പൊലീസ് വെടിവയ്പിൽ കഴിഞ്ഞ ദിവസം ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. 51 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗവും 15 - 18 പ്രായക്കാരാണ്. ഹാഗിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൊയേഷ്യ, ഇറ്റലി, ആസ്ട്രിയ,സ്പെയിൻ എന്നിവിടങ്ങളിലും ജനങ്ങൾ വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഫ്രീഡം എന്നെഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ 35000ത്തിലധികം പേർ പങ്കെടുത്തു.
യു.എസിൽ പ്രായപൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ്
മഞ്ഞുകാലത്ത് കൊവിഡ് രൂക്ഷമാകാതിരിക്കാൻ വാക്സിൻ ബൂസ്റ്റർ ഡോസ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകുമെന്ന് അമേരിക്ക. 50 വയസ്സിനു മുകളിലുള്ളവരെ വിശേഷിച്ചും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |