SignIn
Kerala Kaumudi Online
Friday, 26 April 2024 10.56 AM IST

പേരിലൊതുങ്ങി തിരൂർ ജില്ലാ ആശുപത്രി

malappuram

തിരൂർ: തിരൂർ ജില്ലാ ആശുപത്രി പേരു കൊണ്ട് ജില്ലാ ആശുപത്രി ആണെങ്കിലും പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. ആശുപത്രി കെട്ടിടത്തിന് താഴെയുള്ള മലീമസമായ സാഹചര്യങ്ങൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും പ്രസവം അടക്കമുള്ള കാര്യങ്ങൾ ആശുപത്രിയിൽ നടക്കുന്നുണ്ട്. മലിന ജലം കെട്ടി നിൽക്കുന്നത് ജനിക്കുന്ന കുട്ടികൾക്കടക്കം ദോഷകരമായി ബാധിക്കുമോ എന്നതാണ് പ്രധാന ആശങ്ക. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രികളിൽ പ്രതേക സൗകര്യങ്ങൾ ഉണ്ടാവാറില്ലെങ്കിലും രാത്രിയിൽ തങ്ങാൻ തക്കവണ്ണം സ്ഥലങ്ങൾ കണ്ടെത്താറുണ്ട്. ആശുപത്രി കെട്ടിടം മലിനമായ സാഹചര്യത്തിൽ ഇത്തരത്തിൽ സ്ഥലങ്ങൾ കണ്ടെത്തുന്നതും ഏറെ പ്രയാസകരമാണ്. പരിചരണത്തിനായി പ്രതീക്ഷയോടെ എത്തുമ്പോൾ ആശുപത്രിയിൽ മറ്റു രോഗങ്ങളെ ഭയന്ന് കഴിയേണ്ട അവവസ്ഥയാണ്.

മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചിരുന്നുവെങ്കിലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ടാങ്ക് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാമെന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ തുടർനടപടികളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുമ്പോൾ ജില്ലാ ആശുപത്രിക്ക് വേണ്ട സൗകര്യങ്ങളും ലഭ്യമാവും എന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. പേരിന് മാത്രം ചിലതെല്ലാം ചെയ്തതല്ലാതെ ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങളിലേക്ക് ഉയർന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മതിയായ ജീവനക്കാരില്ല

താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരുടെ എണ്ണത്തിൽ നിന്നും കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്താനും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. 73 ‌ഡോക്ടർമാരുടെ സേവനമെങ്കിലും വേണ്ടിടത്ത് ആകെയുള്ളത് 43 പേരാണ്. ഇതിൽ മൂന്നുപേർ മറ്റു ചുമതലകൾ നിർവഹിക്കുന്നവരാണ്. തസ്തിക പ്രകാരം 110 നേഴ്സുമാരുടെ സേവനമാണ് വേണ്ടത്. ആകെയുള്ളത് 33 പേർ മാത്രം. വിവിധ വിഭാഗങ്ങളിലായി ഡോക്ടർമാരുടെ സേവനം തന്നെ മതിയായ രീതിയിൽ ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഗൈനക്കോളജി വിഭാഗത്തിലും ശിശുരോഗ വിഭാഗത്തിലും ആറ് ഡോക്ടർമാർ വേണ്ട സ്ഥാനത്ത് ഇവിടെയുള്ളത് മൂന്ന് പേരാണ്. കഴിഞ്ഞ ദിവസം പ്രസവത്തിനായി ആശുപത്രിയിൽ എത്തിയവവരുടെ കൂട്ടിരിപ്പുകാരോട് ആശുപത്രി ജീവവനക്കാർ മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് 50 ഓളം ആളുകൾ സൂപ്രണ്ടിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.