കോഴിക്കോട് : ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള കളക്ടേർസ് ഇലവനും ഗവ. ചിൽഡ്രൻസ് ഹോമിലെയും ഫ്രീ ബേർഡിലെയും വിദ്യാർത്ഥികളുടെ ടീമായ ചിൽഡ്രൻസ് ഇലവനും തമ്മിൽ നടന്ന സൗഹൃദ ഫുട്‌ബാൾ മത്സരത്തിൽ ചിൽഡ്രൻസ് ഇലവൻ ജേതാക്കളായി. കാരപ്പറമ്പ് ജംഗ്ഷനിലെ സ്‌പോർട്‌സ് അരീന ടർഫിലായിരുന്നു മത്സരം. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ചിൽഡ്രൻസ് ഇലവൻ കിരീടമണിഞ്ഞത്. ചൈൽഡ്‌ലൈൻ സേ ദോസ്തി ,' നഷ മുക്ത് ഭാരത് അഭിയാൻ' ക്യാമ്പയിനുകളുടെ ഭാഗമായി 'ലഹരി പദാർത്ഥങ്ങളോട് വേണ്ട എന്ന് പറയാം' എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായാണ് മത്സരം സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ആസ്റ്റർ മിംസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചൈൽഡ്‌ലൈൻ കോഴിക്കോടാണ് അന്താരാഷ്ട്ര ശിശു ദിനത്തിൽ സൗഹൃദ ഫുട്‌ബാൾ മത്സരം നടത്തിയത്.
ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷറഫ് കാവിൽ, സബ് ജഡ്ജ് എം.പി.ഷൈജൽ എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. ചടങ്ങിൽ ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർമാരായ മുഹമ്മദ് അഫ്‌സൽ, കുഞ്ഞോയി പുത്തൂർ, റെയിൽവേ ചൈൽഡ്‌ലൈൻ കോ ഓർഡിനേറ്റർ സോണാലി പിക്കസോ, ഡോ.റോഷൻ ബിജിലി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |