മയക്കുമരുന്നുകളുടെ വില്പനയും വ്യാപനവും കൂടി വരികയാണെന്നതിന് ഇതുസംബന്ധിച്ച കേസുകളുടെ എണ്ണക്കൂടുതൽ തന്നെയാണ് തെളിവ്. ലഹരിപാർട്ടികളും കുറവല്ല. പ്രത്യേകിച്ചും വലിയ നഗരങ്ങളിൽ. വലിയ പിടിപാടും സാമ്പത്തിക ശക്തിയുമുള്ളവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നതിനാൽ എക്സൈസ് ഉദ്യോഗസ്ഥർക്കും ഇവരെ കുടുക്കുന്നതിൽ പല പരിമിതികളുമുണ്ട്. മുൻ മിസ് കേരളയും റണ്ണറപ്പും സുഹൃത്തും മരിക്കാനിടയായ അപകടവും ഒരു ലഹരി പാർട്ടിയുടെ അനുബന്ധമായി ഉണ്ടായതാണ്. വിദേശങ്ങളിൽ നിന്നുള്ള സിന്തറ്റിക് ലഹരികളും ഇത്തരം പാർട്ടികളിൽ സുലഭമായി ഒഴുകുന്നുണ്ടെന്നാണ് വാർത്തകൾ. കഞ്ചാവ്, ചരസ് തുടങ്ങിയവയ്ക്കപ്പുറം മറ്റ് പേരുകളിലുള്ള നിരവധി കെമിക്കൽ ലഹരികളും ഇടപാടുകാർ വിതരണം ചെയ്യുന്നു. ഇതിന്റെ വിതരണ കണ്ണികളായി ഇവർ വനിതകളെയും വിദ്യാർത്ഥികളെയും മറ്റുമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അടുത്തകാലത്തായി ലഹരിക്കടത്തിൽ എക്സൈസ് പിടികൂടുന്ന യുവതികളുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. മുന്തിയ കാറുകളിൽ ലഹരി കടത്താൻ ഇവർ യുവതികളെ കവചമായി ഉപയോഗിക്കാറുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ചില യുവതികളും അടുത്തിടെ കൊച്ചിയിൽ ലഹരി കടത്തുന്നതിനിടെ അറസ്റ്റിലായിരുന്നു. എന്നാൽ ലഹരിക്കേസുകളിൽ പെൺ പങ്കാളിത്തം ഏറിയെങ്കിലും പിടികൂടാൻ വനിതാ അംഗങ്ങളുടെ കുറവിനാൽ എക്സൈസ് വകുപ്പ് ബുദ്ധിമുട്ടുന്നത് സംബന്ധിച്ച വിഷ്‌ണു ദാമോദറിന്റെ പ്രത്യേക സ്റ്റോറി ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സംശയനിഴലിലുള്ള സ്‌ത്രീകളുടെ താമസസ്ഥലങ്ങളിൽപ്പോലും പരിശോധന നടത്താൻ വനിതാ ഉദ്യോഗസ്ഥരുടെ കുറവ് കാരണം എക്സൈസ് വകുപ്പിന് കഴിയുന്നില്ല.
അയ്യായിരത്തിലധികം ഉദ്യോഗസ്ഥരിൽ 555 പേർ മാത്രമാണ് വകുപ്പിലെ വനിതകൾ. ഇതിലധികവും ഓഫീസ് ഡ്യൂട്ടിക്കാരുമാണ്. 2014 മുതലാണ് വകുപ്പിൽ വനിതകളെ പി.എസ്.സി നിയമിച്ചുതുടങ്ങിയത്. ഏറ്റവും ഒടുവിലത്തെ ലിസ്റ്റിന് അടുത്ത മേയ് വരെ പ്രാബല്യമുണ്ട്. ഇതിൽ നിന്ന് എത്രയും വേഗം പരമാവധി പേരെ നിയമിക്കാൻ നടപടിയുണ്ടായാൽ എക്സൈസിലെ വനിതാക്ഷാമം പരിഹരിക്കാം. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്താലേ നിയമനം നടക്കൂ. അതിന് നിലവിലുള്ളവർക്ക് പ്രൊമോഷൻ നൽകേണ്ടതുണ്ട്. ഇതുസംബന്ധിച്ച ആവശ്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന ആവലാതി ഉദ്യോഗസ്ഥ സംഘടനകൾക്കുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ മാത്രം വിവിധ മയക്കുമരുന്ന് കേസുകളിൽ കുരുങ്ങിയത് പത്തിലേറെ യുവതികളാണ്. ഇവരുമായി ബന്ധപ്പെട്ട വീടുപരിശോധന ഉൾപ്പെടെയുള്ളവയ്ക്ക് വനിതാ അംഗങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. തലസ്ഥാന ജില്ലയിൽ പോലും എക്സൈസ് വകുപ്പിൽ വെറും 47 അംഗങ്ങൾ മാത്രമാണുള്ളത്. ഏറ്റവും കൂടുതൽ ലഹരിക്കേസുകൾ ഉണ്ടാകുന്ന എറണാകുളത്താകട്ടെ 52 പേരും. ഇതുകൂടാതെ ലഹരിവിമുക്ത പ്രവർത്തനങ്ങളുടെ ചുമതലയും എക്സൈസ് വകുപ്പിനുണ്ട്. ഇതിന്റെ പ്രവർത്തനത്തെയും വകുപ്പിലെ ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് ബാധിക്കുന്നുണ്ട്. വകുപ്പ് മന്ത്രിയും സർക്കാരും ഗൗരവത്തോടെ കണക്കിലെടുത്താൽ മാത്രമേ ഇതിലൊക്കെ മാറ്റം വരുത്താനാകൂ. ലഹരിക്കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ അതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |