കൊച്ചി: പൊലീസിനെതിരെ കത്തെഴുതിവച്ച് ഇരുപത്തിമൂന്നുകാരി ജീവനൊടുക്കി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. എൽ എൽ ബി വിദ്യാർത്ഥിനിയായ മൊഫിയ പർവീനാണ് മരിച്ചത്. യുവതി ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതി നൽകിയതിന് പിന്നാലെ ഒത്തുതീർപ്പിനായി പൊലീസ് സ്റ്റേഷനിൽ നിന്ന് മൊഫിയയെ വിളിപ്പിച്ചിരുന്നു. എന്നാൽ ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഈ സമയം ഭർത്താവിനെ മൊഫിയ അടിച്ചെന്നും, സ്റ്റേഷനിൽവച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
തിരികെ വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതായതോടെ സംശയം തോന്നി വീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തനിക്ക് നീതി ലഭിച്ചില്ല എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
പൊലീസ് മകളോട് മോശമായി സംസാരിച്ചിരുന്നുവെന്ന് മൊഫിയയുടെ പിതാവ് ആരോപിച്ചു. യുവതിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ആലുവ ഡി വൈ എസ് പി അന്വേഷിക്കും. ആലുവ ഈസ്റ്റ് സി ഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |