ന്യൂഡൽഹി : തീവ്രവാദത്തിന് ചുട്ടമറുപടിയായി പാകിസ്ഥാന്റെ അതിർത്തി കടന്ന് ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ പ്രഹരം പാകിസ്ഥാൻ ഏറെ ക്ഷീണമായിരുന്നു. സേനയുടെ നഷ്ടപ്പെട്ട മനോവീര്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടിയാണ് പാക് വിമാനങ്ങൾ പകരം വീട്ടാൻ ഇന്ത്യയെ ലക്ഷ്യമിട്ട് വന്നത്. എന്നാൽ ഇന്ത്യൻ വിമാനങ്ങൾ തിരിച്ചടിച്ചതോടെ അവർ പിന്തിരിഞ്ഞോടുകയായിരുന്നു. പ്രത്യാക്രമണത്തിൽ പാകിസ്ഥാൻ എഫ്16 വെടിവച്ചിട്ട ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്ടൻ അഭിനന്ദൻ വർത്തമാന് കഴിഞ്ഞ ദിവസം രാജ്യം വീർ ചക്ര നൽകി ആദരിച്ചതോടെ പാകിസ്ഥാൻ വീണ്ടും നട്ടാൽ മുളയ്ക്കാത്ത നുണകളുമായി രംഗത്ത് വന്നിരിക്കുകയാണ്.
പാകിസ്ഥാന്റെ എഫ്16 വിമാനം ഇന്ത്യൻ പൈലറ്റ് വെടിവച്ചിട്ടു എന്ന ഇന്ത്യൻ വാദങ്ങളെ പാടെ തള്ളിക്കളയുന്നതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. 'സാങ്കൽപിക ധീരതയ്ക്ക് സൈനിക ബഹുമതികൾ നൽകുന്നത് സൈനിക പെരുമാറ്റത്തിന്റെ എല്ലാ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്,' എന്നും പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
2019 ഫെബ്രുവരി 26 ന് ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകൾ ഇന്ത്യൻ ജെറ്റുകൾ തകർത്തതിന് തൊട്ടുപിന്നാലെയുണ്ടായ സംഘർഷത്തിലാണ് അഭിനന്ദൻ വർത്തമാന്റെ മിഗ് 21 ബൈസൺ പാകിസ്ഥാൻ എഫ് 16 യുമായി ഒരു ഡോഗ്‌ഫൈറ്റിൽ ഏർപ്പെട്ടത്. ഡോഗ്‌ഫൈറ്റിൽ എഫ് 16 വെടിവച്ചു വീഴ്ത്തിയ ശേഷം അഭിനന്ദൻ പറത്തിയ മിഗ് 21 ബൈസൺ വിമാനം തകരാറിനെ തുടർന്ന് പാക് അധിനിവേശ കാശ്മീരിൽ തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് നിന്നും താഴേക്ക് പതിച്ചതിന് ദൃക്സാക്ഷികളുണ്ടായിരുന്നെങ്കിലും എഫ് 16 തകർന്നത് പാകിസ്ഥാൻ ഒളിപ്പിക്കുകയായിരുന്നു. തീവ്രവാദ ഓപ്പറേഷനുകളിൽ മാത്രമേ എഫ് 16 ഉപയോഗിക്കാൻ പാകിസ്ഥാന് അമേരിക്ക അനുമതി നൽകിയിട്ടുള്ളു. അതേസമയം എഫ് 16 പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ ഉപയോഗിച്ചു എന്ന തെളിവ് ഇന്ത്യയുടെ കൈവശം ലഭിച്ചിരുന്നു. എന്നാൽ റഷ്യൻ നിർമ്മിതമായ മിഗ് 21 ബൈസൺ ഉപയോഗിച്ച് തങ്ങളുടെ എഫ് 16 തകർക്കപ്പെട്ടു എന്ന കാര്യം പുറം ലോകം അറിഞ്ഞാലുള്ള നാണക്കേട് ഭയന്ന് അമേരിക്കയും ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |