വിലക്കയറ്റം ഏറ്റവും കൂടുതൽ വലയ്ക്കുന്നത് നിശ്ചിത വരുമാനമില്ലാത്ത സാധാരണ ജനങ്ങളെയാണ്. പലപ്പോഴും ഒരാളിന്റെ വരുമാനത്തിൽ കുടുംബം പുലർത്തുന്നവരുടെ കാര്യം നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടിരുന്നാൽ ആകെ അവതാളത്തിലാകും. പച്ചക്കറികളുടെ വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത് പല കുടുംബ ബഡ്‌ജറ്റുകളെയും താളം തെറ്റിക്കാൻ ഇടയാക്കിയിരിക്കുന്നു. തമിഴ്‌നാട്ടിലെ കൃഷിയിടങ്ങൾ മഴയിൽ വെള്ളംകയറി നശിച്ചതും പെട്രോളിന്റെയും ഡീസലിന്റെയും വില, പിടിച്ചാൽ കിട്ടാത്തതുപോലെ കൂടിയതുമാണ് പച്ചക്കറി വിലവർദ്ധനവിന് ഇടയാക്കിയത്. ഇത് തനിയെ കുറയുമെന്ന് വിചാരിച്ചാൽ ഉടനെയെങ്ങും നടക്കുന്ന കാര്യമല്ല. അതിനാൽ വില പിടിച്ചുനിറുത്താൻ സർക്കാർ തലത്തിൽ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണംപച്ചക്കറി ഇനങ്ങളിൽ തക്കാളിയാണ് വിലകയറി ഏറ്റവും മുന്നിൽ എത്തിയിരിക്കുന്നത്. 80 രൂപയായിരുന്ന ഒരു കിലോ തക്കാളിയുടെ വില 110 രൂപ വരെയായി ഉയർന്നു. 50 രൂപയുടെ കാരറ്റിനും 100 രൂപയോളമായി. 60 രൂപയ്ക്ക് കിട്ടിയിരുന്ന ബീൻസിന് 90 രൂപയും. വെണ്ടയ്ക്കയും സവാളയും മാത്രമാണ് താരതമ്യേന വില കുറഞ്ഞ് നില്‌ക്കുന്നത്.
ഇന്ധന വില കൂടിയപ്പോൾ ലോറി വാടകയിനത്തിൽ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നതാണ് പ്രധാനമായും വിലവർദ്ധനവിന് കാരണമായി കച്ചവടക്കാർ പറയുന്നത്. ഒരു ചാക്ക് സാധനം ലോറിയിൽ കൊണ്ടുവരാൻ മുൻപ് നൽകിയിരുന്നതിനെക്കാൾ 100 മുതൽ 160 രൂപ വരെ അധികം നൽകേണ്ടിവരുന്നു. ഇങ്ങനെ വരുമ്പോൾ ഒരു കിലോയ്ക്ക് കുറഞ്ഞത് അഞ്ചുരൂപ വീതം വില കൂടും. ഇതോടൊപ്പം തമിഴ്‌നാട്ടിൽ വെള്ളം കയറിയതിനാൽ വൻതോതിലുള്ള കൃഷിനാശം സംഭവിച്ചു. അതിനാൽ പല പച്ചക്കറി ഇനങ്ങൾക്കും ലഭ്യതയിൽ കുറവ് വന്നു. ലഭ്യത കുറയുകയും ഡിമാന്റ് കുറയാതെ നിൽക്കുകയും ചെയ്യുമ്പോൾ കച്ചവട നിയമപ്രകാരം വില കൂടും. ഇന്ധന വിലവർദ്ധനവിനൊപ്പം ഇതുകൂടി ആയപ്പോൾ വില പൊള്ളുന്നതായി മാറിയിരിക്കുകയാണ്. സർക്കാർ വില്പനശാലയായ ഹോർട്ടിക്കോർപ്പുകളിൽ വിപണി വിലയെക്കാൾ കുറവാണെങ്കിലും വിലക്കയറ്റം പ്രതിഫലിച്ചിട്ടുണ്ട്. അതിനാൽ വില കുറയ്ക്കുന്നതിന് ആവശ്യമായ സഹകരണ സംഘങ്ങൾ വഴിയുള്ള വില്പനച്ചന്തകളും മറ്റും സർക്കാർ അടിയന്തരമായി തുടങ്ങേണ്ടതുണ്ട്. അതുപോലെതന്നെ ഇടുക്കി ജില്ലയിലെ വട്ടവട, കാന്തള്ളൂർ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി പച്ചക്കറികൃഷി നടക്കുന്നുണ്ട്. എന്നാൽ വാഹന സൗകര്യമില്ലാത്തതിനാൽ ഈ പച്ചക്കറികൾ കൊടൈക്കനാലിൽ എത്തിച്ചതിനു ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇത്തരം പ്രദേശങ്ങളിലുള്ള പച്ചക്കറികൾ സർക്കാർ സംഭരിച്ച് ഇവിടേക്ക് കൊണ്ടുവരാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽത്തന്നെ വിലക്കയറ്റം വലിയ പരിധിവരെ പിടിച്ചുനിറുത്താനാകും. എന്നാൽ കാലാകാലങ്ങളായി അവിടത്തെ കർഷകരുടെ ഈ ആവശ്യം സർക്കാർ അവഗണിച്ചുവരികയാണ്.
ഒരു വർഷത്തേക്ക് കേരളത്തിന് വേണ്ടത് 20 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ്. കേരളത്തിൽ 16 ലക്ഷം മെട്രിക് ടൺ പച്ചക്കറി വരെ ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് 20 ലക്ഷമായി ഉയർത്താനുള്ള തീവ്രയത്നങ്ങൾക്കും രൂപം നൽകണം.സംസ്ഥാനത്ത് പ്രതിദിനം 5479 മെട്രിക് ടൺ പച്ചക്കറികൾ ഉപയോഗിക്കുന്നു എന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |