എമർജൻസി ബട്ടൺ; ട്രാക്കിംഗ് സംവിധാനം
കോഴിക്കോട്: യാത്ര പരമാവധി സുരക്ഷിതമാക്കാൻ കെ.എസ് ആർ.ടി.സി ബസുകളിൽ എമർജൻസി ബട്ടണുകളും ട്രാക്കിംഗ് സംവിധാനവും സ്ഥാപിക്കുന്നതിനു വേഗം കൂടി. ജില്ലയിലെ പകുതിയിലധികം ബസ്സുകളിലും ഇതിനകം ബട്ടണുകളായിക്കഴിഞ്ഞു. പൊതുഗതാഗത സംവിധാനത്തിൽ ജി.പി.എസ് ഉൾപ്പെടെ ഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്.
യാത്രക്കാർ ഇരിക്കുന്ന സീറ്റിനു തൊട്ടു മുകളിലായാണ് ബട്ടൺ. വലിയ ബസ്സുകളിൽ ആറും ചെറിയ ബസുകളിൽ അഞ്ചും എമർജൻസി ബട്ടണുകളാണ് സ്ഥാപിക്കുന്നത്. യാത്രക്കാർക്ക് മാത്രമല്ല ഡ്രൈവർക്കും ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കും.
യാത്രയ്ക്കിടയിൽ പൊലീസിന്റെ സഹായം അവശ്യമെന്നു തോന്നിയാൽ എമർജൻസി ബട്ടൺ അമർത്താം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദേശം ഉടനടി പൊലീസിന്റെ കൺട്രോൾ റൂമിലെത്തും. ഉടൻ തന്നെ പൊലീസ് സഹായം പ്രതീക്ഷിക്കാം. യാത്രക്കാർ ബട്ടൺ അമർത്തിയാൽ ഡ്രൈവർ ക്യാബിനിൽ അലാറം മുഴങ്ങും. അനാവശ്യമായി ബട്ടൺ അമർത്തിയാൽ പിഴ ഒടുക്കേണ്ടി വരും.
യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് ട്രാക്കിംഗ് സിസ്റ്റത്തിന്റെ ലക്ഷ്യം. ഫിറ്റ്നസ് എടുക്കുന്നതിനനുസരിച്ചാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ ജി.പി.എസും എമർജൻസി ബട്ടണും ഘടിപ്പിക്കുന്നത്.
വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും എമർജൻസി ബട്ടണും സ്ഥാപിക്കണമെന്ന് 2020 നവംബറിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. 2021 ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ നിർദ്ദേശിച്ചതാണ്. എന്നാൽ കൊവിഡ് വ്യാപനപ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സമയം നീട്ടി വാങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |