സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ്
കൊച്ചി: പശുവിനോ എരുമയ്ക്കോ സങ്കീർണമായ അസുഖം വന്നാൽ ക്ഷീരകർഷകർ ഇനി ആശങ്കപ്പെടേണ്ട. സ്‌കാനിംഗും എക്സ്റേയും ഉൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ തൊഴുത്തിലെത്തും. ഡോക്ടർ ഉൾപ്പെട്ട വിദഗ്ദ്ധ സംഘം അടിയന്തര ചികിത്സ ഉറപ്പാക്കും.
മൃഗസംരക്ഷണ വകുപ്പാണ് മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന് എറണാകുളം ജില്ലയിൽ തുടക്കം കുറിച്ചത്. പശുക്കളുടെയും എരുമകളുടെയും അതിസങ്കീർണ്ണമായ അസുഖങ്ങൾക്ക് കർഷകരുടെ വീട്ടുപടിക്കലെത്തി രോഗനിർണ്ണയം നടത്തി ചികിത്സ ഉറപ്പാക്കും. പഞ്ചായത്തുകളിലെ വെറ്ററിനറി ഡോക്ടർക്കൊപ്പമാണ് യൂണിറ്റ് പ്രവർത്തിക്കുക. മൃഗങ്ങളെ പോറ്റിവളർത്തുന്ന കർഷകരുടെ വീട്ടുപടിക്കൽ അടിയന്തര സന്ദർഭങ്ങളിൽ ചികിത്സ എത്തിക്കുകയാണ് ലക്ഷ്യം. കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംവിധാനം നടപ്പാക്കുന്നത്.
ചെലവ് 1.1 കോടി രൂപ
വാഹനത്തിലെ സംവിധാനങ്ങൾ
പോർട്ടബിൾ എക്‌സ്റേ യന്ത്രം
അൾട്രാസൗണ്ട് സ്‌കാനിംഗ് യന്ത്രം
വീണ പശുവിനെ ഉയർത്തുന്ന യന്ത്രം
ടെലിമെഡിസിൻ സോഫ്റ്റ്‌വെയർ യൂണിറ്റ്
യൂണിറ്റ് അംഗങ്ങൾ
വെറ്ററിനറി ഡോക്ടർ
റേഡിയോഗ്രാഫർ
ഡ്രൈവർ കം അറ്റൻഡർ
സേവന സമയം : രാവിലെ 10 മുതൽ വെകിട്ട് 5 വരെ
രോഗബാധിതരായ മൃഗങ്ങളെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാൻ വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുളള ബുദ്ധിമുട്ടും മൃഗചികിത്സാ രംഗത്ത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കൃത്യമായ രോഗനിർണ്ണയത്തിന് സഹായകരമായ ഉപകരണങ്ങൾ ഇല്ലാത്തതും മെച്ചപ്പെട്ട ചികിത്സ നൽകാൻ തടസമാണ്. ഇവ പരിഹരിക്കാനുതകുന്ന സംവിധാനമാണ് മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റുകൾ
ഡോ. ലീന പോൾ
ജില്ലാ പബ്ലിക്ക് റിലേഷൻസ് ഓഫീസർ
ഉദ്ഘാടനം ചെയ്തു
യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ടി. ഇന്ദിര സ്വാഗതവും ഡോ.എ. എൽദോസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |